ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ജെ.ബി. പർഡിവാല അധ്യക്ഷനായ ബെഞ്ചിന് വിടണമെന്ന് കേരളം. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടാണ് കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ഈ ആവശ്യം ഉന്നയിച്ചത്. ഹർജി അടിയന്തരമായി കേൾക്കണമെന്നും കേരളം സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

To advertise here,

നിയമസഭാ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നതിനെതിരേ രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, ഗവർണറുടെ സെക്രട്ടറി എന്നിവർക്ക് എതിരെയാണ് കേരളം സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നത്. ഈ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നുവെങ്കിലും, വിശദമായ വാദം കേൾക്കൽ ഇതുവരേയും ഉണ്ടായില്ല. ഇതിനിടെ കഴിഞ്ഞ ദിവസം രണ്ട് ബില്ലുകൾ രാഷ്‌ട്രപതി തിരിച്ചയച്ചു. ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കാൻ നിയമസഭ പാസാക്കിയ ബില്ലും 2021ലെ യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമന ഭേദഗതി ബില്ലും ആണ് രാഷ്‌ട്രപതി തിരിച്ചയച്ചത്. 
 
ബില്ലുകൾ തിരിച്ചയച്ചത് സംബന്ധിച്ച വിവരം സംസ്ഥാന സർക്കാരിന് കഴിഞ്ഞ ദിവസമാണ് ലഭിച്ചത് എന്ന് കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയെ അറിയിച്ചു. ഒരു മാസവും മൂന്ന് മാസവും കഴിഞ്ഞ ശേഷമാണ് ബില്ലുകൾ രാഷ്ട്രപതി തിരിച്ചയച്ചത് എന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഹർജി അടിയന്തരമായി കേൾക്കണമെന്നും ചീഫ് ജസ്റ്റിസിനോട് അദ്ദേഹം ആവശ്യപ്പെട്ടു. തുടർന്നാണ് ഹർജി അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചത്.

ഹർജി മറ്റൊരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോഴാണ് ജസ്റ്റിസ് പർഡിവാലയുടെ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടത്. ഗവർണർ ആർ.എൻ. രവിക്ക് എതിരേ തമിഴ്നാട് സർക്കാർ ഫയൽ ചെയ്ത സമാനമായ ഹർജി പരിഗണിച്ചത് ജസ്റ്റിസ് പർഡിവാല അധ്യക്ഷനായ ബെഞ്ച് ആയിരുന്നു. ജസ്റ്റിസ് പർഡിവാല തമിഴ്നാട് ഗവർണറുടെ നടപടിയെ വിമർശിക്കുകയും ചെയ്തിരുന്നു. 

തമിഴ്നാട് ഗവർണർക്ക് എതിരായ ഹർജി വിധി പറയാനായി സുപ്രീംകോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിനുവേണ്ടി ചൊവ്വാഴ്ച സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാലിന് പുറമെ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ്, സീനിയർ ഗവർന്മെന്റ് പ്ലീഡർ വി.മനു, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.