മലപ്പുറം: സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ആദ്യം പ്രതികരിക്കാതിരുന്നത് ഛിദ്രശക്തികളുടെ ഇടപെടൽ തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിപ്പിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അവിടെ പോയി പ്രശ്നം പരിഹരിക്കാൻ നോക്കി, എന്നാൽ പരിഹരിച്ചില്ല. പ്രശ്നം പരിഹരിക്കാൻ നോക്കിയത് കുറ്റമായി കാണാൻ പറ്റില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

കുഞ്ഞാലിക്കുട്ടി പറഞ്ഞത്:

ശിവൻകുട്ടി വ്യക്തിപരമായി ഒരു സ്റ്റാൻഡ് എടുത്തു. അദ്ദേഹം നല്ല പ്രസ്താവന കൊടുത്തു. എന്നാൽ, ആത്യന്തികമായി നോക്കിയാൽ, കേരളത്തിൽ കുട്ടിയുടെ പഠിപ്പ് നിർത്തേണ്ടി വന്നു. അതിന്റെ ഉത്തരവാദിത്വം സർക്കാരിനുണ്ട്. കുട്ടി ഇനി വേറെ സ്കൂൾ നോക്കണം. ഇടതുപക്ഷം ഭരിക്കുമ്പോൾ കുട്ടിക്ക് പഠിപ്പ് നിർത്തേണ്ടി വന്നു എന്നതാണ് വസ്തുത.

വിഷയത്തിൽ മുസ്ലിം ലീഗ് ആദ്യംതന്നെ കേറി അഭിപ്രായം പറയാതിരുന്നത് അവിടെ ചില ഛിദ്രശക്തികൾ പ്രശ്നം ഊതി വീർപ്പിക്കാൻ നോക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയിട്ടാണ്. രംഗം വഷളാക്കാൻ വേണ്ടി എരിതീയിൽ എണ്ണയൊഴിക്കാൻ ഞങ്ങളുണ്ടാകില്ല.

ഒരു വർഗീയ സാഹചര്യം കരുതിക്കൂട്ടി ഉണ്ടാക്കാൻ നോക്കുന്നവരാണ് ഇതിന് പിറകിൽ. പ്രധാന രാഷ്ട്രീയ പാർട്ടികളെ മാറ്റിനിർത്തി ചില ശക്തികൾ, അവരാണ് സ്കൂൾ മാനേജ്മെന്റിന്റെ പിറകിലുള്ളവർ. ലീഗിനെപ്പോലുള്ള പാർട്ടികൾ അതുകൊണ്ടാണ് സംയമനം പാലിച്ച് നീരീക്ഷീച്ചത്. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങൾ കേരളത്തിൽ വിജയിക്കാറില്ല, എന്നാൽ ഇത് മോശമാണ്.

ഛത്തീസ്ഗഢിലും മറ്റു സ്ഥലങ്ങളിലേയും കാര്യങ്ങൾ പറയുമ്പോൾ കേരളത്തിൽ തന്നെ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത് അപമാനകരമാണ്. ഇന്ന് ഒരു വിഭാഗം തുടങ്ങിയാൽ നാളെ മറ്റൊരു വിഭാഗം തുടങ്ങും. ഇതൊക്കെ ഒരു ഗിവ് ആൻഡ് ടേക്ക് ആയി പോകുന്ന കാര്യങ്ങളാണ്. അതുകൊണ്ട് പള്ളുരുത്തി സ്കൂളിൽ സംഭവിച്ചത് അനഭിലഷണീയമാണ്. വാർത്താ സമ്മേളനവും അവർ പറഞ്ഞതും എല്ലാം അസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ്.

യൂണിഫോമിനനുസരിച്ച് ഒരു ചെറിയ തലപ്പാവ് അണിഞ്ഞാൽ എന്തു പറ്റാനാണ്. പറയുന്ന അധ്യാപിക തന്നെ മുഴുവൻ തലപ്പാവ് അണിഞ്ഞിട്ടാണല്ലോ പറയുന്നത്. അതെങ്കിലും ഓർക്കണ്ടേ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.