തിരുവനന്തപുരം:  കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ എക്‌സ് ഹാന്‍ഡിലില്‍ വന്ന ബീഡി-ബിഹാർ പോസ്റ്റ് തെറ്റായിപ്പോയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോൺഗ്രസ് കേരളയുടെ എക്സിൽ വന്ന പോസ്റ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പിശക് പറ്റിയെന്നും ജാഗ്രതക്കുറവും സൂക്ഷ്മതക്കുറവും ഉണ്ടായെന്നും സണ്ണി ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

To advertise here,

പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പോസ്റ്റ് വന്നത് തെറ്റായിപ്പോയി. അതിന് ഉത്തരവാദികളായ അഡ്മിനും ഓപ്പറേറ്റർമാരും ഖേദംപ്രകടിപ്പിച്ചിട്ടുണ്ട്. ആ നിലപാട് തെറ്റായിരുന്നുവെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. അത് കറക്ട് ചെയ്യാൻ വേണ്ടി ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. പിശക് വന്നിട്ടുണ്ട്. വിടി ബൽറാമിനാണ് ചാർജ് ഉള്ളത്. സംസാരിച്ചിട്ടുണ്ട്- സണ്ണി ജോസഫ് പറഞ്ഞു.

ബുധനാഴ്ച ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ച പുതിയ നിരക്കുകള്‍ അനുസരിച്ച്, നേരത്തെയുണ്ടായിരുന്ന 28 ശതമാനത്തിന് പകരം ബീഡിക്ക് 18 ശതമാനം നികുതി ഈടാക്കുമെന്ന് അറിയിച്ചിരുന്നു. ബീഡി പൊതിയുന്ന ഇലകളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍നിന്ന് 5 ശതമാനമായും ജിഎസ്ടി കൗണ്‍സില്‍ കുറച്ചിരുന്നു.അതേസമയം പുകയില, സിഗരറ്റ് പോലുള്ള ഏതാനും ഇനങ്ങള്‍ക്കായി 40 ശതമാനത്തിന്റെ ഒരു പ്രത്യേക സ്ലാബും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് കേരളയുടെ എക്സ് ഹാൻഡിലിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 

'ബീഡിയും ബിഹാറും 'ബി'യിലാണ് തുടങ്ങുന്നത്, അതിനെ ഇനി പാപമായി കണക്കാക്കാനാവില്ല' എന്നായിരുന്നു പോസ്റ്റ്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.  ബിഹാറിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമെതിരെ ബിജെപി ഇതൊരു ആയുധമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി കെപിസിസി അധ്യക്ഷൻ രംഗത്തെത്തിയത്.  ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി അടക്കമുള്ള ബിജെപി നേതാക്കള്‍ പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു.