കോഴിക്കോട്: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരേ പരസ്യവിമർശനവുമായി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ. കോർകമ്മിറ്റിയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ തമാശരൂപേണയാണ് അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചത്. ഭാരതീയ മത്സ്യപ്രവർത്തകസംഘത്തിന്റെ സംസ്ഥാന നേതൃസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെ, ബിജെപി കോർകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരന്റെ സാന്നിധ്യത്തിലായിരുന്നു പരസ്യവിമർശം.

To advertise here,

മോദിയുടെകൂടെ പ്രവർത്തിക്കാമെന്നുകരുതിയാണ് ബിജെപിയിലെത്തിയത്. എന്റെയത്ര രാഷ്ട്രീയപരിചയമുള്ള നേതാക്കൾ ബിജെപിയിൽ കുറവാണ്. അച്ഛനോടൊപ്പം ഒൻപതാംവയസ്സിൽ കടലിൽപ്പോയ ആളാണ്. കടലിലെ ജീവിതം എന്താണെന്നറിയുന്ന ആളാണ്. വൈസ് ചാൻസലറും പിഎസ്‌സി ചെയർമാനുമായിരുന്നു. എന്നിട്ടും ഇത്തവണ കോർകമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിൽ സന്തോഷമുണ്ടെന്നും പരിഹാസരൂപേണ രാധാകൃഷ്ണൻ പറഞ്ഞു.

കൂടുതൽ പദവികൾതരുമെന്ന് കരുതിയിട്ടല്ല, കെ.എസ്. രാധാകൃഷ്ണന് അറിയപ്പെടാൻ അധികാരങ്ങളൊന്നും വേണ്ടെന്നും ജീവിതംകൊണ്ട് അതുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുമ്മനത്തെ വേദിയിലിരുത്തിത്തന്നെ ഇത് പറഞ്ഞത് അദ്ദേഹം നേതൃത്വത്തെ അറിയിക്കുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

പ്രസംഗത്തിനിടയിൽ മോദിയെ വാനോളംപുകഴ്‌ത്താനും രാധാകൃഷ്ണൻ മറന്നില്ല. അമിത്ഷായാണ് തന്നെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്‌പര്യമില്ലായിരുന്നു. എന്നാൽ, സംസ്ഥാന വൈസ് പ്രസിഡന്റായതിനാൽ പാർട്ടി മത്സരിക്കാൻപറഞ്ഞപ്പോൾ ആലപ്പുഴയിൽ മത്സരിച്ചിരുന്നു. ഒരുകാരണവശാലും വോട്ടുകിട്ടില്ല എന്നുറപ്പുള്ള സ്ഥലത്ത്‌ തന്നെ സ്ഥാനാർഥിയാക്കും. ആലപ്പുഴയിലുണ്ടായ മോശം അനുഭവവും രാധാകൃഷ്ണൻ പറഞ്ഞു.