ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെട്ട മുഡ (MUDA) കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് സ്നേഹമയി കൃഷ്ണ. ഇക്കാര്യമാവശ്യപ്പെട്ട് സ്നേഹമയി കൃഷ്ണ 81-ാം അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിൽ (തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള പ്രത്യേക കോടതി) പുതിയ ഹർജി സമർപ്പിച്ചു. ലോകായുക്ത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന കൈക്കൂലി കേസാണിത്.
മുഡ മുൻ കമ്മിഷണർ ഡി.ബി. നടേഷിൽ നിന്ന് കേസിൽ "ബി" റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ലോകായുക്ത ഉദ്യോഗസ്ഥർക്ക് 4.35 കോടി രൂപ ലഭിച്ചതായി സ്നേഹമയി കൃഷ്ണ ആരോപിച്ചു. ക്രിമിനൽ നടപടി ചട്ടത്തിന്റെ 156(3) വകുപ്പ് പ്രകാരവും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ 175(3) വകുപ്പ് പ്രകാരവുമാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ആരോപണങ്ങളെ രേഖാമൂലമുള്ള തെളിവുകൾ പിന്തുണയ്ക്കുന്നതായും നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
അഴിമതി നിരോധന നിയമപ്രകാരം നടേഷിനെ ചോദ്യം ചെയ്യാൻ നേരത്തെ അനുമതി തേടിയിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതിനെയും സ്നേഹമയി കൃഷ്ണ ചോദ്യം ചെയ്തു. ഈ നിഷ്ക്രിയത്വം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നുവെന്നും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം വാദിച്ചു. മുതിർന്ന ലോകായുക്ത ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കൃഷ്ണ കോടതി അഭ്യർഥിച്ചു. രേഖകളുടെ ഫോറൻസിക് പരിശോധന, വിശദമായ സാമ്പത്തിക പരിശോധന, വിഷയത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യൽ എന്നിവ തന്റെ അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഡ കേസിൽ ലോകായുക്തയുടെ അന്തിമ റിപ്പോർട്ട് പ്രത്യേക കോടതി അംഗീകരിച്ചതിനു പിന്നാലെയാണ് ഈ ആരോപണങ്ങൾ ഉയർന്നുവന്നത്. സിദ്ധരാമയ്യയ്ക്കും മറ്റുള്ളവർക്കും ലോകായുക്തയുടെ അന്തിമ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ലോകായുക്തയുടെ "ബി" റിപ്പോർട്ട് തള്ളണമെന്നും തുടർനടപടികൾക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ സ്നേഹമയി കൃഷ്ണ നൽകിയ ഹർജി സ്പെഷ്യൽ ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് തള്ളിക്കളഞ്ഞു. ലോകായുക്തയുടെ കണ്ടെത്തലുകൾ കോടതി ശരിവച്ചതോടെ, സിദ്ധരാമയ്യ, ഭാര്യ പാർവതി ബി.എം., സഹായികളായ മല്ലികാർജുന സ്വാമി എന്നിവർക്കെതിരെയുള്ള കേസ് തെളിവുകളില്ലാത്തതിനാൽ അടഞ്ഞുകിടക്കുകയാണ്.
Content Highlights: Activist Snehamayi Krishna files a new plea in Bengaluru court demanding an independent inquiry into alleged bribe amounts received by Lokayukta officials in the MUDA case involving CM Siddaramaiah.
Published: 09 Feb 2026, 10:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented