ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ രാജിയില്‍ വെളിപ്പെടുത്തലുമായി ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ് ഗുരുമൂര്‍ത്തി. ധന്‍കര്‍ ഭരണകക്ഷിക്ക് ചേരാത്ത രീതിയില്‍ പെരുമാറിയതിനാലാണ് അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നതെന്ന് ഗുരുമൂര്‍ത്തി പറഞ്ഞു. ഒരു തമിഴ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഏതോ വിഷയത്തില്‍ സര്‍ക്കാരുമായി അഭിപ്രായ വ്യാത്യസമുണ്ടായി. ഭരണകക്ഷിക്ക് അദ്ദേഹത്തോട് സ്ഥാനം ഒഴിയാനും രാജിവെയ്ക്കണമെന്ന് പറയാനും അവകാശമുണ്ട്. ഇംപിച്ച്‌മെന്റിന് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നതായും ഗുരുമൂര്‍ത്തി വെളിപ്പെടുത്തി.

To advertise here,

എന്നാല്‍ അനാരോഗ്യത്തെ തുടര്‍ന്നാണ്  ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവി രാജിവെച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളും ബിജെപിയും അവകാശപ്പെടുന്നത്.

ജഗ്ദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ഉന്നയിച്ചിരുന്നു.

ഡല്‍ഹിയിലെ വസതിയില്‍ നിന്ന് നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ കേന്ദ്ര സര്‍ക്കാരും ജഗ്ദീപ് ധന്‍കറും രണ്ട് ധ്രുവങ്ങളിലായതാണ് രാജിയിലേയ്ക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കറിനെ അറിയിച്ചിരുന്നു.

ഇതിനിടെ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധന്‍കര്‍ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസര്‍ക്കാരില്‍ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂര്‍ച്ഛിച്ചതോടെ ധന്‍കര്‍ പൊടുന്നനെ രാജി പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.