തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കാണ് കേരളത്തിന്റേത്. ദേശീയ ശരാശരി 25 ആണ്. അമേരിക്കയുടെ ശിശുമരണനിരക്കായ 5.6നേക്കാള്‍ കുറവാണ് കേരളത്തിന്റേത്. സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (എസ്ആര്‍എസ്) സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ടാണ് ഈ കണക്കുകള്‍ പുറത്തുവിട്ടതെന്ന് മന്ത്രി ഫെയ്​സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

To advertise here,

രാജ്യത്ത് ഗ്രാമീണ മേഖലകളില്‍ ശിശുമരണനിരക്ക് 28 ഉം നഗരമേഖലകളില്‍ 19 ഉം ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍, കേരളത്തില്‍ ഗ്രാമ-നഗര വ്യത്യാസമില്ലാതെ ശിശുമരണനിരക്ക് അഞ്ചായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഇത് ഗ്രാമ-നഗര മേഖലകളില്‍ ഒരുപോലെ ആരോഗ്യസേവനങ്ങള്‍ ലഭ്യമാകുന്നതിന്റെ തെളിവാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ആരോഗ്യസേവനങ്ങളും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടത്തുന്നതിന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. 'അക്ഷീണം പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി,' മന്ത്രി കുറിപ്പില്‍ പറഞ്ഞു.