ബെംഗളൂരു: കർണാടക തിരഞ്ഞെടുപ്പിൽ റെക്കോർഡ് വിജയവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ആർ.വി. ദേശ്പാണ്ഡെ. ഒമ്പതാം തവണയാണ് 76-കാരനായ ദേശ്പാണ്ഡെ നിയമസഭയിലെത്തുന്നത്. 

To advertise here,

ഹാലിയാൽ 76-ൽ നിന്നായിരുന്നു അദ്ദേഹം ജനവിധി തേടിയത്. ബി.ജെ.പി. സ്ഥാനാർഥി സുനിൽ ഹെഗ്ഡയെ പിന്തള്ളിക്കൊണ്ടാണ് ദേശ്പാണ്ഡെ വിജയത്തിലെത്തുന്നത്. ജെ.ഡി.എസിന്റെ ശ്രീകാന്ത് ലക്ഷ്മൺ മൂന്നാം സ്ഥാനത്താണ്. 

ഇത്തവണയും ജനങ്ങൾ കോൺഗ്രസിനൊപ്പം നിന്നപ്പോൾ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ റെക്കോർഡിനൊപ്പമാണ് അദ്ദേഹം എത്തിയത്. നേരത്തെ ജനതാ പരിവാറിൽ ആയിരുന്ന ദേശ്പാണ്ഡെ 1999-ലാണ് കോൺഗ്രസിൽ എത്തുന്നത്. ജനതാ പരിവാറിൽ മത്സരിച്ചായിരുന്നു ആദ്യത്തെ നാല് തവണ നിയമസഭയിൽ എത്തിയത്. പിന്നീട് കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു.

'ഞാനും ഖാർഗെയും എട്ട് തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഇത്തവണ കൂടി ജയിക്കുകയാണെങ്കിൽ ഇത് റെക്കോർഡ് ആയിരിക്കും. ഒരാളും ഒമ്പത് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല' പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു.