ബെംഗളൂരു:  വോട്ടുവിഹിതത്തില്‍ അഞ്ചുശതമാനത്തോളം വര്‍ധനവുണ്ടായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണ അധികമായി ലഭിച്ചത് അമ്പതിലധികം സീറ്റുകള്‍. 2018-ലെ തിരഞ്ഞെടുപ്പില്‍ 38.14% ആയിരുന്നു കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം. അന്ന് 80 സീറ്റുകളിലായിരുന്നു വിജയം.  ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 43% വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. അഞ്ചുശതമാനം വോട്ട് കൂടിയപ്പോള്‍ 2018-നെക്കാള്‍ അമ്പതിലധികം സീറ്റുകളില്‍ പാര്‍ട്ടിക്ക് വിജയിക്കാനായി. ഇത്തവണ 135-ഓളം സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ വിജയം. 

To advertise here,

2018-ലെ തിരഞ്ഞെടുപ്പില്‍ 36.35% വോട്ട് നേടിയ ബി.ജെ.പി. 104 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ 2023-ലെ തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെങ്കിലും 40-ലേറെ സീറ്റുകള്‍ ബി.ജെ.പി.ക്ക് നഷ്ടമായി. ഇത്തവണ 35.8 ശതമാനാണ് ബി.ജെ.പി.യുടെ വോട്ടുവിഹിതം. 

2018-ല്‍ 40 സീറ്റുകളില്‍ വിജയിച്ച ജെ.ഡി.എസിന് 18.3% വോട്ട് കിട്ടിയിരുന്നു. പക്ഷേ, 2023-ല്‍ വോട്ടുവിഹിതത്തില്‍ കാര്യമായ കുറവുണ്ടായി. ഇതുവരെയുള്ള കണക്കനുസരിച്ച് 13.3% മാത്രമാണ് ജെ.ഡി.എസിന് കിട്ടിയ വോട്ട്. വിജയിച്ച സീറ്റുകളുടെ എണ്ണത്തിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. 2018-ല്‍ 37 സീറ്റുലഭിച്ച ജെ.ഡി.എസ്. ഇത്തവണ 19 സീറ്റുകളിലേക്ക് ചുരുങ്ങുകയായിരുന്നു. 

2013-ല്‍ 122 സീറ്റുകള്‍ നേടി ഏറ്റവുംവലിയ ഒറ്റകക്ഷിയായപ്പോളും കോണ്‍ഗ്രസിന് 40% വോട്ടുപോലും ലഭിച്ചിരുന്നില്ല. 2013-ല്‍ 36.6% ആയിരുന്നു കോണ്‍ഗ്രസിന് കിട്ടിയ വോട്ട്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം 40% കടക്കുന്നതെന്നതും ശ്രദ്ധേയമാണ്. 72 സീറ്റുകള്‍ പിടിച്ചെടുത്താണ് ഇത്തവണ കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയത്തേരിലേറിയത്. അതേസമയം, ഏറ്റവും ഒടുവിലെ ഫലമനുസരിച്ച് 21 സിറ്റിങ് സീറ്റുകള്‍ പാര്‍ട്ടിക്ക് നഷ്ടമായി.