ആലുവ: ആലുവയിലെ പണം തട്ടിച്ച കേസിലെ പ്രതി ചൂര്‍ണിക്കര കമ്പനിപ്പടി തായിക്കാട്ടുക്കര കോട്ടക്കല്‍ വീട്ടില്‍ മുനീര്‍ (50) ഒളിവില്‍ പോയി. അഞ്ചു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ അച്ഛനില്‍നിന്ന് പണം തട്ടിയതിനെ തുടര്‍ന്ന് ആലുവ പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. ഇതേ കേസില്‍ ഇയാളുടെ ഭാര്യ അഡ്വ. ഹസീനയ്ക്ക് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടമായിരുന്നു. ഹസീനയും മുങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

To advertise here,

ശനിയാഴ്ച പോലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരുവരും എത്താന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

അതേസമയം കേസിന്റെ വിധി വന്ന ശേഷം സ്വന്തം നാടായ ബിഹാറിലേക്ക് പോകാനിരുന്നതാണ് കുട്ടിയുടെ കുടുംബം. എന്നാല്‍, തട്ടിപ്പു കേസുകൂടി വന്നതോടെ ബിഹാറിലേക്കുള്ള യാത്ര താത്കാലികമായി നീട്ടിവെച്ചെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

'ആലുവ സ്‌ക്വാഡി'ന് ഗുഡ് സര്‍വീസ് എന്‍ട്രി

ആലുവ: ആലുവയില്‍ അഞ്ച് വയസ്സുകാരിയുടെ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പോലീസുദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കി. ഒരു ഡിവൈ.എസ്.പി., രണ്ട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 48 പേര്‍ക്കാണ് ജി.എസ്.ഇ. നല്‍കിയത്. കൃത്യം നടന്ന് 35-ാം ദിവസം പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കുകയും നൂറു ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് തൂക്കുകയര്‍ വിധിക്കുകയും ചെയ്ത കേസ് ആണ് ഇത്.

വിധിക്കുശേഷം അവരെത്തി, മകളെ 'കാണാന്‍'

ആലുവ: കോടതി വിധിക്കുശേഷം മകളുടെ കുഴിമാടത്തില്‍ ആ കുടുംബമെത്തി. ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയെ അടക്കംചെയ്ത കീഴ്മാട് ശ്മശാനത്തിലാണ് ശനിയാഴ്ച മാതാപിതാക്കള്‍ എത്തിയത്.

കുഴിമാടത്തിനു മുന്‍പില്‍ പ്രാര്‍ഥനയോടെ നിന്ന ശേഷം ചുറ്റിലും മണ്‍ചിരാത് തെളിച്ചു. മകളെ അടക്കിയ സ്ഥലത്ത് മുട്ടുകുത്തിയിരുന്നു. ശ്മശാനം സൂക്ഷിപ്പുകാരന്‍ കെ.എ. അശോകന്റെ സഹായത്തോടെ മകളെ അടക്കംെചയ്ത സ്ഥലത്ത് പൂക്കള്‍ വിതറി. ഫോട്ടോയ്ക്ക് പൂമാല ചാര്‍ത്തി. അര മണിക്കൂര്‍ ചെലവഴിച്ച ശേഷമാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.