
കോട്ടയം: കളത്തിപ്പടിയിലെ 'പള്ളിക്കൂട'ത്തിന്റെ വിശാലമായ വളപ്പിലെ നിറയെ തണല്‍മരങ്ങള്‍ വിരിച്ച സ്‌കൂളിന് വ്യാഴാഴ്ചയും സ്വതവേയുള്ള ശാന്തത നഷ്ടപ്പെട്ടിരുന്നില്ല. സ്‌കൂള്‍ ക്യാമ്പസിനോട് ചേര്‍ന്നുള്ള വീട്ടില്‍ എന്നെന്നും സ്‌കൂളിന്റെ എല്ലാമെല്ലാമായ സ്ഥാപക മേരി റോയിയുടെ ജീവന്‍ നിശ്ചലമായെന്നറിയുമ്പോഴും ക്ലാസ് മുറികളുടെ പ്രവര്‍ത്തനം നിലച്ചില്ല. കൊച്ചു ക്ലാസിലെ കുട്ടികള്‍ ''അ' കൂട്ടി 'അമ്മ' യടക്കം 'അ'യില്‍ തുടങ്ങുന്ന ഒരുപാട് വാക്കുകള്‍ തേടിയുള്ള തിരക്കിലാണ്. എല്ലാ ക്ലാസ് മുറികളും സ്വതവേയുള്ള ഒഴുക്കില്‍.
സ്‌കൂള്‍കെട്ടിടങ്ങളുടെ പിന്നിലാണ് മേരി റോയിയുടെ വീട്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ ഗുരുകുലവിദ്യാഭ്യാസം പോലെയൊന്നായിരുന്നു എന്നും പള്ളിക്കൂടം. 1967 മുതല്‍, അന്നേ വരെ പരിചിതമായ സ്‌കൂള്‍ നടത്തിപ്പിന്റെ എല്ലാ ചട്ടങ്ങളേയും വലിച്ചെറിഞ്ഞുള്ളതായിരുന്നു 'കോര്‍പസ് ക്രിസ്റ്റി' എന്ന് പേരിട്ട് തുടക്കമിട്ട ''പള്ളിക്കൂടം' സ്‌കൂള്‍. ലാറി ബേക്കറുടെ വാസ്തുശില്‍പ ചാതുര്യം കൊണ്ടാണ് കാഴ്ചയിലെ ആദ്യ മാറ്റം. ടി. കലാധരന്റെ ''ഗണപതി' മുതല്‍ പ്രശസ്തരായ പല ചിത്രകാരന്മാരുടെയും പെയിന്റിങുകളും ശില്‍പങ്ങളും കല്‍വിളക്കുകളും നിറഞ്ഞ് ക്യാമ്പസ്. വൃത്തിയെന്നത് മാലിന്യ നിര്‍മാര്‍ജ്ജനമെന്ന് കൂടി പരിചയപ്പെടുത്തുന്ന പാഠ്യപദ്ധതിയായിരുന്നു 'പള്ളിക്കൂട'ത്തിന്റേത്.
ഒരിക്കല്‍ തന്റെ വീടിനു സമീപമുള്ള ഭിത്തിയില്‍ ഒരു മാര്‍ബിള്‍ ഫലകം ചാരിവെച്ചു മേരിറോയ്. കോട്ടയം നഗരസഭ നിര്‍മിക്കാന്‍ ഉദ്ദേശിച്ച മാലിന്യ സംസ്‌കരണശാലയ്ക്ക് മന്ത്രി തറക്കല്ലിട്ടപ്പോള്‍ സ്ഥാപിച്ച ഫലകം. പദ്ധതി നടപ്പിലാക്കാതെയായപ്പോള്‍ അതിളക്കി വീട്ടില്‍ കൊണ്ടുെവച്ചു. ഇതു വിഷയമാക്കി വിദ്യാര്‍ഥികളെക്കൊണ്ട് നഗരസഭയ്ക്ക് മുന്നില്‍ തെരുവുനാടകം അവതരിപ്പിച്ചു. അന്നേവരെ കോട്ടയം കാണാത്ത മറ്റൊരു പ്രതിഷേധ മാര്‍ഗം.

തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരേ ഒറ്റയ്ക്കു യുദ്ധം ചെയ്ത് വിജയം കൈവരിച്ച മേരി റോയിക്ക് സ്‌കൂള്‍ നടത്തിപ്പിന്റെ പ്രാഗല്‍ഭ്യം കുടുംബപരമായി പകര്‍ന്ന് കിട്ടിയതാവണം. പില്‍ക്കാലത്ത് റവ. റാവു ബഹാദൂര്‍ ജോണ്‍ കുര്യന്‍ സ്‌കൂള്‍ എന്നറിയപ്പെട്ട കോട്ടയത്തെ ആദ്യത്തെ സ്‌കൂളുകളിലൊന്നിന്റെ സ്ഥാപകനായിരുന്നു മുത്തച്ഛന്‍ ജോണ്‍ കുര്യന്‍. മലയാളം മീഡിയത്തില്‍ പഠിക്കാന്‍ കുട്ടികളില്ലാത്തതുകൊണ്ട് മാത്രം നിലച്ചു പോയ ആ സ്‌കൂളിന്റെ ചരിത്രം മുന്‍നിര്‍ത്തി സ്വന്തം സ്‌കൂളില്‍ ഒരു ആശയം നടപ്പിലാക്കി. പള്ളിക്കൂടത്തില്‍ ആദ്യത്തെ മൂന്നുവര്‍ഷം മലയാളം മാത്രമേയുളളൂ. മലയാളത്തിലാണ് കണക്കും സാമൂഹ്യശാസ്ത്രവും സയന്‍സുമെല്ലാം പഠിക്കുക. ശേഷം ഇംഗ്ലീഷ് പഠിക്കുന്നതുകൊണ്ട് ആ ഭാഷയിലുളള പ്രാവീണ്യം കുറയുന്നില്ല, മറിച്ചു വര്‍ധിക്കുകയാണെന്നായിരുന്നു മേരി റോയ് പക്ഷം.
സ്ത്രീകള്‍ക്കെതിരേ പ്രത്യേകിച്ചും ചെറുപ്രായത്തിലുള്ളവര്‍ക്കെതിരേയുള്ള കടന്നാക്രമണം ചെറുക്കാന്‍ കുട്ടികള്‍ക്കു കഴിയണമെന്നതും പാഠ്യപദ്ധതിയിലുണ്ടായി. തന്റെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മരക്ഷയ്ക്കുവേണ്ട പരിശീലനമുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ കോട്ടയം റെയില്‍േവേ സ്റ്റേഷനില്‍ ട്രെയിനിലെ ശൗചാലയത്തില്‍ ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടതിന്റെ പിറ്റേന്ന് സ്‌കൂളിലെ കൂട്ടായ്മയില്‍ അവര്‍ പറഞ്ഞു-''ബാത് റൂമില്‍ കയറി കതക് തുറന്ന് പിന്നില്‍ ആരുമില്ലെന്ന് ഉറപ്പിച്ചിട്ട് മാത്രം അകത്ത് കയറുക''.

തിരുവിതാംകൂര്‍ ക്രിസ്തീയ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതിയുടെ അനുകൂലവിധി സ്വന്തം കാര്യത്തില്‍ നടപ്പിലാക്കാന്‍ കാലതമാസം വന്നു. അതില്‍ പ്രതിഷേധിച്ച് സ്വന്തം വീട്ടില്‍ ബോര്‍ഡ് തൂക്കി പ്രതിഷേധിച്ചു. പാമ്പും കോണിയും കളി ചിത്രീകരിക്കും വിധം. നിയമയുദ്ധത്തിന്റെ കഥയായിരുന്നു അതില്‍. സുപ്രീംകോടതി വിധിപ്രകാരം അവകാശം സ്ഥാപിച്ചുകിട്ടാന്‍ സബ് കോടതി, ഹൈക്കോടതി, വീണ്ടും കീഴ്‌ക്കോടതി, കോട്ടയം സബ് കോടതി എന്നിവിടങ്ങളിലെ കേസ് നടത്തിപ്പിന്റെ നാള്‍ വഴിയായിരുന്നു ചിത്രീകരിച്ചിരുന്നത്. താന്‍ അസ്ഥികൂടമാകുമ്പോള്‍ നീതി നടപ്പാക്കി സ്വത്ത് ലഭിക്കുന്നതായും ചിത്രീകരിച്ചു.
എന്നാല്‍ 2010-ല്‍ സ്വത്ത് അധികാരത്തില്‍ കിട്ടിയപ്പോള്‍ സഹോദരന് തന്നെ തിരികെ നല്‍കി എല്ലാവരേയും വീണ്ടും ഞെട്ടിച്ചു മേരി റോയ്. കോട്ടയത്ത് താമസിച്ചിട്ടും സ്വന്തം അമ്മയെ നേരില്‍ കാണാന്‍ ശ്രമിക്കാഞ്ഞതിനെക്കുറിച്ച് ഒരിക്കല്‍ എഴുതിയിട്ടുണ്ട് മേരി റോയ്. അതേ രീതിയിലുള്ള അകല്‍ച്ചയുടെ കാലം മകള്‍ അരുന്ധതിയുമായിട്ടുള്ളത് എഴുതിയത് മകള്‍ അരുന്ധതിയാണ്. പഠിക്കാന്‍ പോയപ്പോള്‍ സഹപാഠിയുമായി പ്രണയത്തിലായി, അയാളെ വിവാഹം കഴിക്കണമെന്നായി അരുന്ധതി. വിവാഹം ഡിഗ്രിയെടുത്തിട്ടു മതിയെന്നും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാണെങ്കില്‍ പണമയച്ചു തരില്ലെന്നുമായി അമ്മ. മകള്‍ സ്വന്തം ഇഷ്ടംതിരഞ്ഞെടുത്തു. പിന്നീട് വര്‍ഷങ്ങളോളം അമ്മ-മകള്‍ തമ്മില്‍ യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെങ്കിലും പിന്നീട് അതൊരു സൗഹൃദകാലം പോലെയായെന്നാണ് ഇരുവരും വിശേഷിപ്പിച്ചത്.
ബുക്കര്‍ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സില്‍' അരുന്ധതി ഓര്‍മയില്‍നിന്നും ഭാവനയില്‍നിന്നും ഒരു ലോകം സൃഷ്ടിച്ചപ്പോള്‍ അതില്‍ അമ്മയും കടന്നുവന്നു. ലോകത്തിന് മുന്നില്‍ ചക്രവര്‍ത്തിനിയെപ്പോലെ ജീവിച്ച അമ്മയെ കടന്ന് ഒന്നും എഴുതുക അസാധ്യമാകണം അരുന്ധതിക്ക്. എപ്പോഴും അസാധാരണ വലിപ്പമുള്ള പൊട്ടും ജിമിക്കിയും ഷോര്ട്‌സും ടീ ഷര്‍ട്ടും ധരിച്ചു നടക്കാന്‍ ശ്രമിച്ചിരുന്ന ധൈര്യമായിരുന്നു ആ ജീവിതം. ആ വേറിട്ട് വഴിയാണ് മകള്‍ക്കും പകര്‍ന്ന് നല്‍കിയിട്ടുണ്ടാവുക. അത് കൊണ്ടാവണം മകള്‍ 'ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സി'ന്റെ ആദ്യ പേജിലൊന്നില്‍ അമ്മയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് ഇങ്ങനെ എഴുതിയത്'' അത്രമേല്‍ സ്‌നേഹിക്കയാല്‍ എന്നെ പോകാന്‍ അനുവദിച്ച അമ്മയ്ക്ക്''.
Content Highlights: life of mary roy and her relation with daughter arundhati roy
Published: 02 Sept 2022, 10:25 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented