ഹോർമുസിൽ യുഎസ് ഉപരോധം ആരംഭിച്ചു; അടുത്തുവന്നാൽ ഇറാന്റെ നാവികസേനയെ ഇല്ലായ്മചെയ്യുമെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം ലംഘിക്കാൻ ശ്രമിക്കുന്ന ഇറാനിയൻ നാവികസേനാ കപ്പലുകളെ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ഹോർമുസിൽ യുഎസ് ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി.
ഇറാനിയൻ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകർത്തുകഴിഞ്ഞെന്നും 158 ഇറാനിയൻ കപ്പലുകൾ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവശേഷിക്കുന്ന ഇറാനിയൻ 'ഫാസ്റ്റ് അറ്റാക്ക്' കപ്പലുകൾ ഉപരോധ മേഖലയിലേക്ക് വന്നാൽ അവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ എല്ലാ തുറമുഖങ്ങളിലും തിങ്കളാഴ്ച മുതൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് സൈന്യം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഇറാനിയൻ തീരപ്രദേശവും ഊർജമേഖലയും അമേരിക്കയുടെ നിയന്ത്രണ പരിധിയിൽ വരുമെന്ന് സമുദ്ര സുരക്ഷാ മേഖലയിലെ അതോറിറ്റിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് ഏജൻസി അറിയിച്ചു.
ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, അവരുടെ സാമ്പത്തിക സ്രോതസ്സായ എണ്ണ കയറ്റുമതി തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഉപരോധ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിനു മറുപടിയായി, പേർഷ്യൻ ഗൾഫിലെയും ഒമാനിലെയും അമേരിക്കൻ സഖ്യകക്ഷികളുടെ തുറമുഖങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇത് മേഖലയിലെ വെടിനിർത്തൽ ലംഘിക്കപ്പെടാനും സംഘർഷം പുനരാരംഭിക്കാനും കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.
Content Highlights: US threatens to destroy Iranian fast-attack ships in the Hormuz Strait., New sanctions imposed on all Iranian ports and energy infrastructure in 2026., Global oil prices surge due to the 20% trade volume bottleneck., Failed peace negotiations from February 2026 led to intensified US military action.