ചെന്താമര കൊലപ്പെടുത്തുമെന്ന് ഭയം, സാക്ഷി പറയാന്‍ മടിച്ച് പ്രധാന ദൃക്‌സാക്ഷി

ആലത്തൂര്‍: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷിമൊഴി നല്‍കാന്‍ ഭയന്ന് കേസിലെ പ്രധാന ദൃക്‌സാക്ഷി. ചെന്താമര അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടാണ് ഇയാള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചിരിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവസ്ഥലത്തിന് സമീപം ആടിനെ മേയിക്കുന്നതിനിടെ അസ്വഭാവികമായ ശബ്ദംകേട്ട ഇയാള്‍ ഓടിയെത്തിയപ്പോള്‍ ലക്ഷ്മിയെ ചെന്താമര വെട്ടുന്നത് നേരില്‍ കണ്ടുവെന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്.
സുധാകരനും ലക്ഷ്മിയുടെയും കൊല്ലപ്പെട്ട ദിവസം ദൃക്‌സാക്ഷിയായ വ്യക്തി നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നീട് ഇയാളുടെ ഒരു ബന്ധു മുഖേനയാണ് ലക്ഷ്മിയെ ചെന്താമര കൊലപ്പെടുത്തുന്നത് കണ്ടുവെന്ന വിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് അദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തിയെങ്കിലും സാക്ഷി പറയാന്‍ വിസമ്മതിക്കുകയായിരുന്നു. ഇയാളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
പോലീസിന് രഹസ്യമൊഴി രേഖപ്പെടുത്താനോ കോടതിയില്‍ മൊഴി നല്‍കാനോ ഇയാള്‍ തയാറാകുന്നില്ലെന്നതാണ് പോലീസിന് വലയ്ക്കുന്നത്. അതേസമയം, മറ്റ് സാക്ഷികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. രണ്ടു പേരുടെ മൊഴി രേഖപ്പെടുത്തി. രണ്ടു പേരുടെ വീതം അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാക്കും. നൂറോളം സാക്ഷികളുള്ളതില്‍ എട്ടു പേരുടേത് മാത്രമാണ് രഹസ്യമൊഴിയായി രേഖപ്പെടുത്തുക.
സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിവീഴ്ത്തുമ്പോള്‍ അന്‍പതു മീറ്റര്‍ മാത്രം അകലെയായി ദൃക്‌സാക്ഷിയായ ആള്‍ ഉണ്ടായിരുന്നതായാണ് പോലീസിന്റെ സ്ഥിരീകരണം. സംഭവം കണ്ട് ഭയചകിതനായ ഇയാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. പനി ബാധിച്ച് കുറച്ചു ദിവസം കിടപ്പിലായിരുന്നു. പിന്നീട് ബന്ധുവിനൊപ്പം ജോലിക്കു പോയി. യുവാവിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം പോലീസ് തുടരുന്നുണ്ടെന്നാണ് വിവരം.
Content Highlights: A key witness in the Nenmara murder case is afraid to testify fearing retaliation from the accused