അവസാനകാലത്ത് ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ തെറ്റി; രസകരമായ കാരണം പറഞ്ഞ് കെ.ബി. ഗണേഷ് കുമാർ |VIDEO

മലയാള ചലച്ചിത്ര മേഖലയിലെ അതുല്യ കലാകാരനായ ശ്രീനിവാസൻ വിടവാങ്ങിയിട്ട് ഒരുമാസം തികഞ്ഞിട്ടില്ല. ഇപ്പോഴും ശ്രീനിവാസന്റെ ഓർമകൾ അയവിറക്കുകയാണ് ചലച്ചിത്രപ്രേമികൾ. കഴിഞ്ഞദിവസം അവസാനിച്ച കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിലും ശ്രീനിവാസൻ നിറഞ്ഞുനിന്ന സെഷൻ ഉണ്ടായിരുന്നു. സന്മനസുള്ള ശ്രീനി എന്ന പേരിൽ നടന്ന പരിപാടിയിൽ സംവിധായകരായ പ്രിയദർശൻ, കമൽ, നടന്മാരായ പ്രേംകുമാർ, മണിയൻപിള്ള രാജു, ഗതാഗതവകുപ്പ് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ, സംവിധായകനും ശ്രീനിവാസന്റെ സഹോദരിയുടെ ഭർത്താവുമായ എം. മോഹനൻ എന്നിവർ ഒട്ടേറെ ഓർമകൾ പങ്കുവെച്ചു.
Also Read: കഥകൾ മോഷ്ടിക്കുന്നത് ഇഷ്ടമല്ലാത്ത ശ്രീനി 'ബർണാഡ്ഷായുടെ നാടകം' തിരക്കഥയാക്കിയപ്പോൾ!
അക്കൂട്ടത്തിൽ ഗണേഷ് കുമാർ പറഞ്ഞ രസകരമായൊരു സംഭവമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മമ്മൂട്ടിയും ശ്രീനിവാസനും തമ്മിൽ തെറ്റലിലായിരുന്നുവെന്നും ഇരുവരും തമ്മിൽ ആരോഗ്യകരമായ മത്സരം നിലനിന്നിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്. എന്തായിരുന്നു അതിന്റെ കാരണമെന്നും ഗണേഷ് കുമാർ വിശദീകരിച്ചു.
Don’t Miss: നിക്കാരഗ്വയിലെ ഒർട്ടേഗ മുതൽ ഹംഗറിയിലെ ‘മൂരാച്ചി’ വരെ; ‘സന്ദേശ’ത്തിൽ പറഞ്ഞുപോയ ലോകരാഷ്ട്രീയ സംഭവങ്ങൾ
'ശ്രീനിവാസൻ ബുദ്ധിമാനാണ്, ജീനിയസാണ്, ബുദ്ധിരാക്ഷസനാണ്. പക്ഷേ അവസാനകാലത്ത് അദ്ദേഹം കൃഷിയെ സ്‌നേഹിച്ചു. മമ്മൂട്ടിയുമായി അദ്ദേഹം തെറ്റലിലായിരുന്നു. മമ്മൂട്ടിയുടെ വയലിൽ ഉത്പാദിപ്പിക്കുന്നതാണ് ഏറ്റവും നല്ല ജൈവ നെല്ല് എന്ന് മമ്മൂട്ടിയും, അതല്ല, 'അതിനേക്കാൾ മികച്ച നെല്ലാണ് എന്റെ വയലിൽ ഉണ്ടാകുന്നത്, ആ അരിയാണ് ഏറ്റവും നല്ലത്' എന്ന് ശ്രീനിവാസനും. ആ ചെറിയ പ്രശ്‌നത്തിന്റെ പുറത്ത് അവസാനം ഇവര് തമ്മിൽ അത്ര സുഖത്തിലായിരുന്നില്ല.' -ഗണേഷ് കുമാർ പറഞ്ഞു.
Also Read: രജനിയുടെ സഹപാഠി, മമ്മൂട്ടിയുടെ ശബ്ദം | ശ്രീനിവാസന്റെ ജീവിതരേഖ
ജൈവകൃഷിയിൽ ഇവര് തമ്മിൽ മത്സരിച്ചു. മമ്മൂട്ടി പറഞ്ഞു അദ്ദേഹത്തിന്റെ വയലിലാണ് ഏറ്റവും മികച്ച ജൈവ നെല്ല് വിളഞ്ഞുകൊണ്ടിരിക്കുന്നത്. 'അതല്ല എന്റേതാണ്' എന്ന് ശ്രീനിയേട്ടനും. നമ്മൾ വിചാരിക്കും ശ്രീനിയേട്ടൻ ഭയങ്കര ജീനിയസാണ് എന്നൊക്കെ. നിങ്ങൾ ഇത്രയും കേട്ടല്ലോ. എന്നാൽ ഒരു വശത്ത് അദ്ദേഹം വളരെ സാധാരണക്കാരനായ ഒരു മലയാളിയാണ്.' -അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബർ 20-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ദീർഘനാളായി അസുഖബാധിതനായി ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്കുകൊണ്ടുപോകും വഴി ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്ന് തൃപ്പൂണിത്തുറ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്.
Content Highlights: Minister & Actor KB Ganesh Kumar revealed a humorous rivalry between the late Sreenivasan and Mammootty during a session at the Kerala Assembly International Book Festival. He shared that the two legends had a lighthearted disagreement over whose organic farm produced the superior quality of rice.