വേദിയിലിരുന്ന് വായ പൊത്തിച്ചിരിച്ച ആബേലച്ചന്‍ പുറത്തെത്തി മുട്ടന്‍ വഴക്ക് | കലാഭവൻ ഡയറീസ് 01

ആബേലച്ചന്റെ കൊച്ചിന്‍ കലാഭവന്‍. പേരുപോലെത്തന്നെ സകലജനപ്രിയകലയുടെയും മലയാളത്തിലെ പ്രഭവകേന്ദ്രമായിരുന്നു കലാഭവന്‍. കെ.എസ് പ്രസാദും ലാലും സിദ്ധിക്കും എന്‍.എഫ് വര്‍ഗീസും ജയറാമും തുടങ്ങി അനേകമനേകം പ്രതിഭകള്‍മാറ്റുരച്ച വേദികള്‍, സ്‌കിറ്റുകള്‍, ഹാസ്യത്തിന്റെ ഉല്‍പ്പത്തികള്‍... പേരിനു മുന്നില്‍ ഡോക്ടറേറ്റുപോലെ കലാഭവന്‍ ചേര്‍ത്തുനിര്‍ത്തുന്നതില്‍ അഭിമാനം കൊണ്ട ഒരു തലമുറയുണ്ടായിരുന്നു. മിമിക്രിക്കാര്‍ക്ക് കലാഭവനിലേക്കും കലാഭവനിലുള്ളവര്‍ക്ക് സിനിമയിലേക്കുമുള്ള പാലം എക്കാലവും തുറന്നുകിടന്നു. കലാഭവനിലൂടെ തന്റെ കലാജീവിതമാരംഭിച്ച് മൂന്നു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ താണ്ടിയ ജീവിതയാഥാര്‍ഥ്യങ്ങള്‍ പങ്കുവെക്കുകയാണ് കലാഭവന്‍ റഹ്‌മാന്‍. പംക്തി 'കലാഭവന്‍ ഡയറീസ്' ആരംഭിക്കുന്നു.
ആലുവയില്‍നിന്നും പെരുമ്പാവൂര്‍ക്കുള്ള വഴിയിലാണ് പെരിയാറിനോടു ചേര്‍ന്നുള്ള തോട്ടുമുഖം എന്ന ഗ്രാമം. പെരിയാറിന്റെ തീരത്തുതന്നെയുള്ള പുരാതനമായ തറക്കണ്ടത്തില്‍ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. പലചരക്ക് ഹോള്‍സെയില്‍ വ്യാപാരിയായിരുന്ന വലിയ കോഴക്കാട്ട് അഹമ്മദിന്റെ മകന്‍ അബൂബക്കറായിരുന്നു വാപ്പ. വടക്കന്‍ പറവൂരില്‍ ചേന്ദമംഗലത്തെ അഞ്ചാംപരത്തി എന്ന പുരാതനകുടുംബത്തില്‍ ജനിച്ച കുഞ്ഞു ബിറാച്ചി എന്നു വിളിപ്പേരുള്ള കൊച്ചു റാബിയ ആയിരുന്നു ഉമ്മ. വാപ്പയ്ക്ക് റൈസ് മില്‍ ബിസിനസായിരുന്നു. അബൂബക്കറിന്റെയും കുഞ്ഞു ബിറാച്ചിയുടെയും അഞ്ചു മക്കളില്‍ ഇളയവനായി ആണ് മുഹമ്മദ് അബ്ദുല്‍ റഹ്‌മാന്‍ എന്നു വിളിപ്പേരിട്ട ഞാന്‍ ജനിച്ചത്. മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദ്, രണ്ടാമത്തെ ആള്‍ അബ്ദുള്ള ജീവിച്ചിരിപ്പില്ല, മൂന്നാമത്തെയാള്‍ സഹോദരി ഫാത്തിമ, നാലാമത്തെ സഹോദരി ഐഷയും ഇന്ന് ഞങ്ങളെവിട്ട് യാത്രയായിക്കഴിഞ്ഞിരിക്കുന്നു.
Content Highlights: kalabhavan rahman memoir kalabhavan diaries column begins