'എല്ലാവരുമായും വളരെ സിമ്പിളായി ഇടപെടുന്ന ലാലേട്ടന്റെ പെരുമാറ്റം ഏറെ ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നു'

ആദ്യമായി അഭിനയിച്ച സിനിമയായ ഒന്നുമുതല്‍ പൂജ്യംവരെ പുറത്തിറങ്ങിയിട്ട് 38 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഏതൊരു കലാകാരന്റെയും പ്രത്യേകിച്ചും മിമിക്രി കലാകാരന്മാരുടെയും ആഗ്രഹം സിനിമയിലഭിനയിക്കുക എന്നതുതന്നെയാണ്. കലാഭവനില്‍ മിമിക്സ് പരേഡ് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ രാജീവ്കുമാര്‍ വഴിതന്നെ സിനിമയിലഭിനയിക്കുക എന്ന എന്റെ മോഹം പൂവണിഞ്ഞു. രണ്ടാമത്തെ ചിത്രമായ ജാലകത്തിലെ നന്ദന്‍ എന്ന ആന്റി ഹീറോ ടച്ചുള്ള കഥാപാത്രത്തോടൊപ്പം അടുത്ത പടമായ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലും അവസരം ലഭിച്ചു.
ഫാസില്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ആ ചിത്രത്തിന്റെ വാര്‍ത്ത ആദ്യമായി വന്നപ്പോള്‍ അഭിനയിച്ചവരുടെ പേരുകളുടെ ലിസ്റ്റില്‍ എന്റെ പേര് 'കലാഭവന്‍ റഹ്‌മാന്‍' എന്നായിരുന്നു അച്ചടിച്ചിരുന്നത്. അക്കാലം വരെയും റഹ്‌മാന്‍ എന്നായിരുന്നു കലാഭവന്റെ നോട്ടീസുകളിലും മറ്റും എന്റെ പേര് ഉപയോഗിച്ചിരുന്നത്. എനിക്കത് കൗതുകമായി തോന്നി. അന്വേഷിച്ചപ്പോള്‍ ചിത്രത്തിന്റെ അസോസിയേറ്റായിരുന്ന സിദ്ദിഖ് ആണ് എന്റെ പേരിനൊപ്പം കലാഭവന്‍ ചേര്‍ത്തതെന്നു മനസ്സിലായി. സിദ്ദിഖിനെ നേരില്‍ കണ്ടപ്പോള്‍ ഞാനിക്കാര്യം നേരിട്ടു ചോദിച്ചു. മലയാളസിനിമയില്‍ മറ്റൊരു റഹ്‌മാന്‍ (കൂടെവിടെ ഫെയിം) ഉള്ളതുകൊണ്ട് എന്റെ പേരിനൊപ്പം കലാഭവന്‍ കൂട്ടിച്ചേര്‍ത്തതാണെന്ന സിദ്ദിഖിന്റെ നിഷ്‌കളങ്കമായ മറുപടിയില്‍ ഞാനും സംതൃപ്തനായി. ഒന്നുമില്ലെങ്കില്‍ കലാകാരനായി പ്രവര്‍ത്തിക്കുന്ന ലോകമെങ്ങും അറിയപ്പെടുന്ന സ്ഥാപനത്തിന്റെ നാമം എന്റെ പേരില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതില്‍ അഭിമാനിച്ചു. അങ്ങനെ ഞാന്‍ കലാഭവന്‍ റഹ്‌മാനായി മാറി. അതിനുശേഷം നവാസ്, ഷാജോണ്‍, മണി, ഹനീഫ് തുടങ്ങി ഒട്ടേറെ ആര്‍ട്ടിസ്റ്റുകള്‍ കലാഭവന്‍ ചേര്‍ത്ത് അറിയപ്പെട്ടു. സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ് ആദ്യമായി കലാഭവന്‍ ചേര്‍ത്ത് പേരുവിളിക്കപ്പെട്ട ആര്‍ട്ടിസ്റ്റായി മാറിയത് ആലോചിക്കുമ്പോള്‍ ഇന്നും മനസ്സില്‍ വലിയ സന്തോഷം തോന്നാറുണ്ട്. കാരണക്കാരനായ പ്രിയ സ്നേഹിതന്‍ സിദ്ദിഖ് ഇന്ന് നമ്മളോടൊപ്പമില്ല എന്നോര്‍ക്കുമ്പോള്‍ നെഞ്ചുപിടയുന്ന ദുഃഖവും.
Content Highlights: kalabhavan rahman column kalabhavan diaries early film career