വി.എസ്.: പിൻഗാമികൾ ഇല്ലാത്ത നേതാവ് | വഴിപോക്കൻ

ഏഴ് കൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2016 മെയ് 20-ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി: ''സഖാവ് വി.എസ്. അച്ച്യുതാനന്ദൻ കേരളത്തിലെ ഫിദൽ കാസ്ട്രൊയാണ്. ഫിദലിനെപ്പോലെ വി.എസും ഉപദേശിക്കുകയും വഴികാട്ടുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.'' പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു യെച്ചൂരിയുടെ തൊട്ടടുത്ത്. 2016-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനെ മുന്നിൽനിന്നു നയിച്ചത് വി.എസ്. ആയിരുന്നു. ഒരിക്കൽകൂടി മുഖ്യമന്ത്രി പദം വി.എസിന് കിട്ടിയേക്കുമെന്ന് കരുതിയവരുണ്ടായിരുന്നു. അതിനുള്ള മറുപടിയിലാണ് ഫിദലിലേക്ക് യെച്ചൂരി വിരൽചൂണ്ടിയത്.
വി.എസിനെ ഫിദലുമായി താരതമ്യം ചെയ്യുമ്പോള്‍ യെച്ചൂരിയുടെ മുഖത്ത് ഒരു കൂസൃതിച്ചിരിയുണ്ടായിരുന്നു. വി.എസിനേക്കാൾ മൂന്ന് വയസ്സ് ഇളയതാണ് ഫിദൽ. 1923-ലാണ് വി.എസിന്റെ ജനനം. ഫിദൽ ഈ ഭൂമിയിലേക്ക് വന്നത് 1926-ലും. ഈയൊരു സമകാലികത ഒഴിച്ചുനിർത്തിയാൽ വി.എസിനും ഫിദലിനും ഇടയിൽ സമാനതകളില്ല എന്ന യാഥാർത്ഥ്യം ഉള്ളിൽ കിടന്ന് തികട്ടിയതുകൊണ്ടാവണം യെച്ചൂരിയുടെ മുഖത്ത് ആ കുസൃതിച്ചിരി വിരിഞ്ഞത്. ക്യൂബയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു ഫിദൽ. പാർട്ടിയിലും മരണംവരെ ഫിദലിന് അനിഷേദ്ധ്യ സ്ഥാനമുണ്ടായിരുന്നു. അതായിരുന്നില്ല വി.എസിന്റെ അവസ്ഥ. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോൾ പോലും തന്റെ പാർട്ടിയായ സി.പി.എമ്മിൽ വി.എസ്. എല്ലാ അർത്ഥത്തിലും പ്രതിപക്ഷത്തായിരുന്നു. പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം. തീരുമാനിച്ചതോടെ വി.എസ്. പാർട്ടിയെ സംബന്ധിച്ചിടത്തോളം ഉപയോഗം കഴിഞ്ഞ ഒരു അൽഗൊരിതമാവുകയും ചെയ്തു.
Content Highlights: VS Achuthanandan, VS@100, CPM Leader, Vazhipokkan