നാസിക് വിവാദം: നിദ ഖാൻ HR മേധാവിയല്ല, ആഭ്യന്തര പരാതികൾ ലഭിച്ചിട്ടില്ലെന്നും TCS

മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ശാഖയിൽ ഉയർന്നുവന്ന മതം മാറ്റൽ ആരോപണങ്ങളും ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി ടിസിഎസ്. കേസിലെ 'സൂത്രധാര' എന്ന് പോലീസ് പറയുന്ന നിദ ഖാൻ കമ്പനിയുടെ എച്ച്ആർ മാനേജർ അല്ലെന്നും ആഭ്യന്തര സംവിധാനങ്ങൾ വഴി ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
'നാസിക്കിലെ ടിസിഎസ് ശാഖയിലെ എച്ച്ആർ മാനേജർ ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയല്ല നിദ ഖാൻ. അവർക്ക് റിക്രൂട്ട്‌മെന്റ് ചുമതലകളൊന്നും കമ്പനി നൽകിയിരുന്നില്ല. ഓഫീസിലെ പ്രോസസ് അസോസിയേറ്റായാണ് നിദ ജോലി ചെയ്തിരുന്നത്.' ടിസിഎസ് പ്രസ്താവനയിൽ പറയുന്നു.
വിശദമായ അന്വേഷണം നടത്തുന്നതിനായി കമ്പനി ഒരു ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്പനി ബോർഡിലെ സ്വതന്ത്ര ഡയറക്ടറായ ധനകാര്യ മേഖലയിലെ വിദഗ്ധൻ കെകി മിസ്ത്രി ആണ് സമിതിയുടെ അധ്യക്ഷൻ.
പ്രാഥമിക അവലോകനത്തിൽ 'നാസിക് യൂണിറ്റിലെ സിസ്റ്റങ്ങളും റെക്കോർഡുകളും പരിശോധിച്ചതിൽ, ആരോപണങ്ങളിൽ പറയുന്നത് പ്രകാരമുള്ള പരാതികളൊന്നും ലഭിച്ചിട്ടുള്ളതായി കാണുന്നില്ല. എത്തിക്സ് കമ്മറ്റിക്കോ പോഷ് (Prevention Of Sex Harassment- ലൈംഗിക പീഡനം തടയൽ) കമ്മറ്റിക്കോ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല.' കമ്പനി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇതുവരെ അറസ്റ്റു ചെയ്യപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ നിദ ഖാൻ നിലവിൽ ഒളിവിലാണ്. 2022-ൽ ഓഫീസിലെ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖ്, താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി ഒരു സ്ത്രീയുമായി ശാരീരികബന്ധം സ്ഥാപിച്ചു എന്ന പരാതിയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.
പോലീസ് റിപ്പോർട്ടിൽ പറയുന്നത് പ്രകാരം, ഡാനിഷ് ഷെയ്ഖിന്റെ സഹോദരിയാണ് നിദ ഖാൻ. പരാതിക്കാരിയുടെ മതത്തെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി നിദ ഖാനെതിരെ ആരോപണമുണ്ട്. ഡാനിഷ് ഷെയ്ഖ് വിവാഹിതനാണെന്ന സത്യം നിദ ഖാനും തൗസിഫ് അക്തർ എന്ന മറ്റൊരാളും ചേർന്ന് പരാതിക്കാരിയിൽനിന്ന് മറച്ചുവെച്ചതായും ആരോപിക്കപ്പെടുന്നു.
അന്വേഷണം പുരോഗമിക്കവെ, ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചുവെന്നും എച്ച്ആർ വിഭാഗം തങ്ങളുടെ പരാതികൾ അവഗണിച്ചുവെന്നും ആരോപിച്ച് ഏഴ് സ്ത്രീകൾ കൂടി മുന്നോട്ട് വന്നു. 2022 ഫെബ്രുവരിക്കും 2026 മാർച്ചിനും ഇടയിലാണ് ഈ സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, പീഡനങ്ങളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് തങ്ങൾക്കുള്ളതെന്ന് ആവർത്തിച്ച ടിസിഎസ്, കേസിൽ പോലീസുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ആരോപണങ്ങൾ ഗൗരവകരമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനും പ്രതികരിച്ചിട്ടുണ്ട്.
Content Highlights: TCS confirms no internal complaints received via POSH channels regarding the Nashik unit. Company forms an oversight committee chaired by Keki Mistry to investigate. TCS clarifies Nida Khan is a process associate, not an HR manager. Company maintains a zero-tolerance policy for harassment and is cooperating with police. Events under investigation span from 2022 to March 2026.