വിനോദ് കുമാർ അധ്യാപകനോളം ‘വളർന്ന’ നാടകക്കാരൻ

ചേർത്തല : വിനോദ്കുമാറിന്റെ പാഠങ്ങളിൽ നാടകവുമുണ്ട്. ജില്ല-സംസ്ഥാന കലോത്സവങ്ങളിൽ 10 വർഷങ്ങൾക്കിടയിൽ തിളങ്ങിയ ഏഴു നാടകങ്ങളുടെ അണിയറയിലും ഈ മലയാളം അധ്യാപകന്റെ നാടകപാഠങ്ങളുണ്ട്.
എഴുതിയ നാടകങ്ങളിൽ മൂന്നെണ്ണം സമാഹാരമാക്കി ഇറക്കുന്നുണ്ട്. തുറവൂർ ടി.ഡി. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ പി.ബി. വിനോദ്കുമാറാണ് വിദ്യാർഥികളെ നാടകത്തോടടുപ്പിക്കുന്നത്.
2014 മുതൽ 2026 വരെ ഏഴു നാടകങ്ങളാണ് വിദ്യാർഥികൾ അരങ്ങിലെത്തിച്ചത്. ഓരോ നാടകങ്ങൾക്കായും സ്കൂളിൽ വിദ്യാർഥികൾക്കായി നാടക ക്യാമ്പ് നടത്തി അതിൽനിന്നു 10 പേരെ കണ്ടെത്തിയാണ് അരങ്ങിലെത്തിക്കുന്നത്.
2025-ൽ വിദ്യാർഥികൾക്കായി എഴുതി അരങ്ങിലെത്തിച്ച റിങ് മാസ്റ്റർ എന്ന നാടകം സംസ്ഥാന കലോത്സവത്തിലെ എ ഗ്രേഡ് തിളക്കത്തിനൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പു നടത്തിയ അധ്യാപക സാഹിത്യ മത്സരത്തിലും ഒന്നാം സ്ഥാനം നേടി.
അധികാര ഹുങ്കിനെതിരേ ശകുന്തള നടത്തുന്ന പോരാട്ടമായിരുന്നു ഇതിവൃത്തം. 2014-ൽ പുതുപ്പാട്ട് എന്ന നാടകവുമായാണ് വിനോദ് കുമാർ വിദ്യാർഥികളെ പാഠപുസ്തകങ്ങൾക്കു പുറത്തേക്കു കൊണ്ടുപോയത്. 2015-ൽ കരിങ്കാളിയും കഥാപാത്രങ്ങളും 2016-ൽ പെരുമ്പാവൂരിൽനിന്ന് എന്റെ വീട്ടിലേക്ക്, 2017-ൽ വിശ്വാസം അതേല്ലേ എല്ലാം. 2024-ൽ അമ്മാറൈറ്റ്, സർക്കസ് തുടങ്ങിയ നാടകങ്ങൾ അധ്യാപകനെക്കാൾ ‘വലിയ’ നാടകക്കാരനായി വിനോദ്കുമാറിനെ മാറ്റി. നാടകസ്നേഹം കൊണ്ടാണ് സ്കൂളിനായി ആദ്യമെഴുതിയ പുതുപ്പാട്ടും പാട്ടുസമരം ഒരു വെബ് സീരീസ് കാഴ്ചയും റിങ് മാസ്റ്ററിനൊപ്പം ചേർത്താണ് സമാഹാരം.
ആറിനു ചേർത്തല ലയൺസ് ക്ലബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ദൂരദർശൻ, ആകാശവാണി ഗ്രേഡ് ആർട്ടിസ്റ്റ് ഷേർലി സോമസുന്ദരവും മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ ഡോ. അജു കെ. നാരായണനും ചേർന്ന് സമർപ്പിക്കും. ടി.ഡി. സ്കൂളിലെ ഹിന്ദി അധ്യാപിക മഞ്ജുഗോപാലാണ് ഭാര്യ. മക്കൾ: മിലൻ വിനോദ്, നവനി വിനോദ്.