കോലിയുടെ വിമര്‍ശനം ഏറ്റോ..?;കുടുംബത്തോടൊപ്പമുള്ള താമസം, നയത്തില്‍ പുനരാലോചനയ്ക്ക് ബിസിസിഐ

വിരാട് കോലിയും ഭാര്യ അനുഷ്‌കയും |ഫോട്ടോ:PTI
വിരാട് കോലിയും ഭാര്യ അനുഷ്‌കയും |ഫോട്ടോ:PTI

മുംബൈ: ദീര്‍ഘകാല പര്യടനങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങളെ കൂടെക്കുട്ടുന്നതില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ച് ബിസിസിഐ പുനഃരാലോചനയ്‌ക്കൊരുങ്ങുന്നു. നിലവിലുള്ള നയമനുസരിച്ച് കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും കുടുംബത്തെ ഒപ്പം താമസിപ്പിക്കുന്ന ദിവസങ്ങള്‍  പരിമിതപ്പെടുത്തിയിട്ടുണ്ട്. ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയോടെ ചട്ടത്തില്‍ അനുവദിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം കുടുംബത്തെ കൂടെക്കൂട്ടാന്‍ അനുവദിക്കാനാണ് പുതിയ നീക്കം. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കുടുംബത്തെ ഒപ്പം താമസിപ്പിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയോട് കഴിഞ്ഞ ദിവസം വിരാട് കോലി വിമര്‍ശനത്തോടെ പ്രതികരിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദമുള്ള മത്സരങ്ങള്‍ക്ക് ശേഷം, പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍ കളിക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു കോലി ബോര്‍ഡിന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ചത്. 

'കുടുംബാംഗങ്ങള്‍ കൂടുതല്‍ കാലം പര്യടനങ്ങളില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ കളിക്കാര്‍ക്ക് അനുമതിക്കായി അപേക്ഷിക്കാം. ബിസിസിഐക്ക് ഉചിതമെന്ന് തോന്നുന്ന തീരുമാനമെടുക്കും' ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്തു.

അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കനത്ത പരാജയത്തിന് പിന്നാലെയായിരുന്നു ബിസിസിഐ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തികൊണ്ട് ചട്ടങ്ങള്‍ പുതുക്കിയത്.
 

Content Highlights: After Virat Kohli criticism-BCCI may rethink family stay policy