ജങ്ക് ഫുഡ് ഇല്ല, പുറത്തുനിന്ന് ബിരിയാണിയും കഴിക്കില്ല; സിറാജിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ

Photo: PTI
Photo: PTI

ഹൈദരാബാദ്: ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളര്‍ ആരെന്ന ചോദ്യത്തിന് ആരാധകര്‍ക്ക് ഒരു ഉത്തരമേയുള്ളൂ- മുഹമ്മദ് സിറാജ്. ഇംഗ്ലീഷ് മണ്ണില്‍ ഹൃദയം കൊണ്ടാണ് സിറാജ് പന്തെറിഞ്ഞത്. പരമ്പരയുടെ ഫലം നിര്‍ണയിച്ച ഓവല്‍ ടെസ്റ്റില്‍ അവസാന ദിനം ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചത് സിറാജിന്റെ മാസ്മരിക സ്‌പെല്ലായിരുന്നു. പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക ഇന്ത്യന്‍ പേസറാണ് സിറാജ്. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 185.3 ഓവറുകള്‍ അതായത് 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും സിറാജ് തന്നെ.

മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്ന സിറാജിന് ഭക്ഷണ കാര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുണ്ട്. പരമ്പരയിലുടനീളം മികച്ച ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ സിറാജിന്റെ പ്രാപ്തനാക്കിയതും ഭക്ഷണ കാര്യത്തിലെ ഈ നിയന്ത്രണങ്ങളാണ്. സിറാജിന്റെ ഭക്ഷണ നിയന്ത്രണങ്ങളെക്കുറിച്ച് സഹോദരന്‍ ഇസ്മയില്‍ പ്രതികരിച്ചിരുന്നു.

''അദ്ദേഹം ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളാണ്. ജങ്ക് ഫുഡ് ഒഴിവാക്കുകയും അച്ചടക്കമുള്ള ഭക്ഷണക്രമം പാലിക്കുകയും ചെയ്യുന്നു. ഹൈദരാബാദില്‍ താമസിക്കുന്നുണ്ടെങ്കിലും അദ്ദേഹം വളരെ അപൂര്‍വമായി മാത്രമേ ബിരിയാണി കഴിക്കാറുള്ളൂ - ചിലപ്പോള്‍ അത് വീട്ടില്‍ ഉണ്ടാക്കിയതാണെങ്കില്‍ മാത്രം. പക്ഷേ പിസയോ മറ്റ് ഫാസ്റ്റ് ഫുഡോ ഇല്ല. ശരീരത്തിന്റെ കാര്യത്തില്‍ അദ്ദേഹം വളരെ അച്ചടക്കമുള്ളവനാണ്.'' - മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.

Content Highlights: Mohammed Siraj`s disciplined diet, avoiding junk food and outside biryani, fueled his remarkable