ടെസ്റ്റ് ക്യാപ്റ്റനാകാൻ സന്നദ്ധമെന്ന് മുതിർന്നതാരം, ബിസിസിഐ നിരസിച്ചെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: അടുത്ത മാസം ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ആര് നയിക്കുമെന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. രോഹിത് നായകസ്ഥാനത്ത് തുടരാന്‍ സന്നദ്ധമാണെങ്കിലും പരമ്പരയില്‍ പുതിയ ക്യാപ്റ്റന്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം പരമ്പരയില്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി എത്തിയേക്കും.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു തലമുറ മാറ്റത്തിന് കൂടിയാണ് ബിസിസിഐ ഒരുങ്ങുന്നത്. അതിന്റെ സൂചനയാണ് ഗില്ലിനെ വൈസ് ക്യാപ്റ്റനായി കൊണ്ടുവന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഗില്‍ ഏകദിനത്തിലും ടി20 യിലും വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കുന്നുണ്ട്. അടുത്തയാഴ്ച ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും.
ടെസ്റ്റ് ക്യാപ്റ്റനാകാന്‍ ഒരു മുതിര്‍ന്ന താരം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് നിരസിക്കുകയായിരുന്നുവെന്നാണ് വിവരം. ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റിനെ നയിക്കാന്‍ സാധിക്കുന്ന കളിക്കാരനെയാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത്. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് രോഹിത്തിന് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസമായി. ടീമിനെ കിരീടത്തിലേക്കു നയിച്ചതോടെ ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് തന്നെ ടീം ഇന്ത്യയെ നയിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ടി20-യില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ചുമതലയേല്‍പ്പിച്ചിട്ടുണ്ട്. ഏകദിനത്തില്‍ രോഹിത്തിന് പകരം ഗില്ലോ അതോ ഹാര്‍ദിക് പാണ്ഡ്യയോ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റില്‍ ബുംറയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും താരത്തിന് നിരന്തരം ഏല്‍ക്കുന്ന പരിക്ക് ഇക്കാര്യത്തില്‍ തിരിച്ചടിയാണ്. ഇവിടെയാണ് രോഹിത്തില്‍ തന്നെ വിശ്വാസമര്‍പ്പിക്കാന്‍ ബോര്‍ഡ് തയ്യാറാകുന്നത്. ഇംഗ്ലണ്ട് പരമ്പര പോലുള്ള വലിയൊരു വെല്ലുവിളി മുന്നില്‍ നില്‍ക്കേ ക്യാപ്റ്റന്‍ സ്ഥാനത്ത് ഒരു പരീക്ഷണത്തിന് മുതിരാന്‍ ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും മുതിരുമോ എന്നാണറിയാനുള്ളത്.
Content Highlights: india england test series gill to be vice captain report