മേരിയെക്കണ്ടു .... ഹൃദയം തകർത്തൊരു തോൽവിയും

പത്രത്താളുകളിലൂടെ വായിച്ചും ടെലിവിഷനിൽ കണ്ടും ഹൃദയം കീഴടക്കിയ, ഇന്ത്യയുടെ അഭിമാനമായ ബോക്സർ മേരി കോമിന്റെ മത്സരം നേരിട്ടു കാണുക. വളരെ നാളായുള്ള ആഗ്രഹമാണ്. അതിനുള്ള അവസരം ഒരുങ്ങിയത് ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലാണ്. 'മാഗ്‌നിഫിഷ്യന്റ് മേരി' എന്ന ഓമനപ്പേരിലറിയപ്പെടുന്ന മണിപ്പുരുകാരി മേരി കോം. ലോക ചാമ്പ്യൻഷിപ്പുകളിലെ തുടർച്ചയായ സ്വർണ നേട്ടങ്ങളും 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡലും വീറുറ്റ പ്രകടനങ്ങളും വഴി ഓരോ കായിക പ്രേമിയുടെയും മനസിൽ കയറിക്കൂടിയ താരം.
ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിന് രണ്ടാഴ്ച മുമ്പാണ് മേരിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമ 'മേരി കോം' റിലീസായത്. ഏഷ്യൻ ഗെയിംസ് മുന്നൊരുക്കങ്ങളുടെ ഭാഗമായി സിനിമയും കണ്ടു. സിനിമയിൽ മേരി കോമിന് ജീവൻ പകർന്നത് പ്രിയങ്ക ചോപ്ര. മണിപ്പുരിലെ ഒരു ഗ്രാമത്തിൽ നിന്നും കായിക ലോകത്തിന്റെ നെറുകയിലെത്താൻ മേരി നടത്തിയ കഠിനാധ്വാനവും അനുഭവിച്ച കഷ്ടപ്പാടുകളും ചെയ്ത ത്യാഗങ്ങളുമെല്ലാം സിനിമയിലൂടെ കണ്ടറിഞ്ഞു. സ്‌ക്രീനിൽ മേരിയായി പ്രിയങ്ക ജീവിക്കുകയായിരുന്നു. ഇഞ്ചിയോണിൽ വച്ച് മേരിയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചാൽ സിനിമയെക്കുറിച്ച് ചോദിക്കണമെന്നും അന്നേ മനസിൽ കുറിച്ചതാണ്.
Content Highlights: mary kom and sarita devi incheon asian games