ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസം കുറഞ്ഞുവെന്ന് വീടുകളിൽ പോയപ്പോൾ മനസ്സിലായി -ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫിന്റെ ഭാഗമായി ഭാവിയിൽ സിപിഐ. മുഖ്യമന്ത്രി ഉണ്ടാകാമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാതൃഭൂമി അക്ഷരോത്സവത്തിൽ 'എങ്കിൽപ്പിന്നെ ബിനോയ് വിശ്വം ആരാണ്?' എന്ന വിഷയത്തിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ ഡി. പ്രമേഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമുദായിക സംഘടനകളോട് വൈരാഗ്യത്തോടെ അകന്നു നിൽക്കേണ്ട കാര്യമില്ല. പക്ഷേ കുറച്ച് അകലം പാലിക്കുന്നതു നല്ലതാണ്. വെള്ളാപ്പള്ളി നടേശന്റെ കൈയിൽനിന്ന് പാർട്ടി ഫണ്ടിലേക്കു പണം വാങ്ങിയകാര്യം അദ്ദേഹം വിശദീകരിച്ചു. ഞങ്ങളുടേത് വലിയ പണമുള്ള പാർട്ടിയല്ല. സഹായിച്ചാൽ കൊള്ളാമെന്നാണ് അദ്ദേഹത്തോടു പറഞ്ഞത്. ഇത്ര പണം വേണമെന്നു പറഞ്ഞില്ല. അദ്ദേഹം ആലപ്പുഴയിലെ പ്രമുഖ വ്യവസായിയാണ്. പകരം എന്തെങ്കിലും ചെയ്യാമെന്നു പറഞ്ഞ് സിപിഐ ഒന്നും വാങ്ങാറില്ല. വെള്ളാപ്പള്ളിയുടെ കാറിൽ മുൻകാല സിപിഐ നേതാക്കൾ കയറിയിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോൾ തനിക്കതെക്കുറിച്ച് അറിയില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
Don’t Miss: ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്, 'ലിവിങ് ടുഗദർ' ബന്ധങ്ങൾ സൂക്ഷിച്ചു മതി -എം. മുകുന്ദൻ
സെക്രട്ടറിയെന്ന നിലയിൽ സ്വയം വിലയിരുത്താമോ എന്ന ചോദ്യത്തിന് പാർട്ടിയെ നേരാംവണ്ണം നയിക്കാനുള്ള ആർജവമുണ്ടെന്നും തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം അൽപ്പം കുറഞ്ഞു, ശബരിമല വിവാദം തുടങ്ങിയകാര്യങ്ങളാണ് ജനങ്ങളെ കേൾക്കാനായി അവരുടെ വീടുകളിൽ എത്തിയപ്പോൾ പ്രധാനമായി ഉന്നയിക്കപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ ഭരണവിരുദ്ധവികാരമില്ല. തദ്ദേശ തിരഞ്ഞെടുപ്പു ഫലം ഇരുത്തി ചിന്തിപ്പിച്ചു. തെറ്റുകൾ തിരുത്താനാണ് ജനം ആവശ്യപ്പെട്ടത്. തിരുത്തും. എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ വരുമെന്നതിൽ ഒരു സംശയവും വേണ്ടാ.-ബിനോയ് വിശ്വം പറഞ്ഞു.
Content Highlights: At MBIFL 2026, CPI leader Binoy Visvam admitted that ground visits revealed a dip in minority trust in LDF. He hinted at the possibility of a CPI Chief Minister in the future and emphasized the need for course correction following recent local body election results.