മഹാകവി പി.,സമസ്തകേരളം പി.ഒ.

'കവിയുടെ കാല്‍പ്പാടു'കളുടെ അവസാന അധ്യായമായ 'താളംതെറ്റിയ ഹൃദയസ്പന്ദന'ത്തില്‍ തന്റെ ജാതകം ഒരു പണിക്കരെക്കൊണ്ട് വിശകലനം ചെയ്യുന്നുണ്ട് മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍. പണിക്കരുടെ ജാതകവിശകലനം സ്വന്തം ജീവിതത്തിലെ അവസ്ഥയുമായി ചേര്‍ത്തുകൊണ്ടാണ് അക്കാര്യം കവിതതുളുമ്പുന്ന വാക്കുകളിലൂടെ പി. പകര്‍ത്തിവെച്ചത്.
'അമ്പലത്തിലേക്ക് പുറപ്പെട്ടു. ശ്മശാനത്തിലെത്തി. കവിതതേടി നേടാന്‍ ഇറങ്ങി, നാട്, വീട്, കുടുംബസ്വത്ത്, പൈതൃകം എല്ലാമെല്ലാം നഷ്ടപ്പെട്ടു. ഹിമാലയ കൊടുമുടി കയറുവാന്‍പോയി വഴുതി അഗാധതയില്‍ വീണു. ശരിയാക്കുന്തോറും തെറ്റ് കൂടിക്കൂടിവരുന്നു. അഴിക്കുംതോറും കെട്ടുകള്‍ മുറുകുന്നു. നീട്ടിവയ്ക്കുംതോറും കാല്‍പ്പാടുകള്‍ പിഴയ്ക്കുന്നു. കാഴ്ചപ്പാട് മങ്ങുന്നു. ഇന്നു ഞാന്‍ മരുഭൂമിയിലെ ഒട്ടകമാണ്. മുള്ള് കടിച്ചുതിന്നും വായ ആകെ മുറിഞ്ഞ് ഒലിക്കുന്ന സ്വന്തം ചോര നുണയ്ക്കുന്ന ഒട്ടകം.'
പണിക്കര്‍ കവടി വാരിവച്ചു. ശ്ലോകം വാരിവിതറി. പണിക്കരേ, മുഖസ്തുതിയും പെയിന്റടിയും വേണ്ട. കുറ്റങ്ങള്‍ വെട്ടിത്തുറന്നു പറയണം. എനിക്കറിയാനുള്ളത് ചോദിക്കും. ചോദ്യത്തിനുത്തരം കിട്ടണം. അതുമതി. പ്രശ്‌നവിചാരം തുടങ്ങി -തിരുവോണം നക്ഷത്രം. പൂളമരത്തില്‍ കഴുകന്‍, താഴത്ത് കുറുക്കന്‍, നായ, മലിനവസ്ത്രമുടുത്ത മനുഷ്യന്‍. ഇടഞ്ഞുപോയ അച്ഛനമ്മമാരെ ഓര്‍ത്ത് നിലവിളിക്കുന്ന അവസ്ഥ. ഇതാണ് ലഗ്നചിത്രം. സൂര്യന്‍ ലഗ്നാധിപന്‍ നീചന്‍- തന്റേടവും കാര്യശേഷിയുമില്ലാത്തവന്‍ എന്നര്‍ഥം. മകരക്കൂറ്-അര്‍ധസന്ന്യാസയോഗം. കള്ളഭക്തന്‍, കള്ളസന്ന്യാസി എന്നൊക്കെ പറയാം. ലഗ്‌നത്തില്‍ ഗുളികന്‍- അരോഗദൃഢഗാത്രനാണെന്നു തോന്നും. ഒരോ അവയവത്തിനും രോഗം എന്നുപറയണം.
രണ്ടില്‍ ചൊവ്വ-വലിയ തറവാട്. വലിയ പിതൃസ്വത്ത്. തനിക്കനുഭവമില്ല, പൂര്‍വികസ്വത്ത് താന്‍ അനുഭവിക്കാതെ പോക്കറ്റടിക്കുന്നതുപോലെ കൈമോശം വരും. ചരരാശിയില്‍ ജനനം- എന്നും ദേശാടനം. കിടക്കാന്‍-ഒന്നു സുഖമായി ആഹാരം കഴിക്കാന്‍ തരപ്പെടില്ല. സ്വന്തം നാടില്ല. സ്വന്തം വീടില്ല. ജീവിതാവസാനം വരെ എഴുത്തുജോലിയുണ്ടാകും. പക്ഷേ, കൂലിയില്ലാത്ത ചുമടേറ്റലാകും എഴുത്തുജോലി. അര്‍ഹിക്കുന്നതില്‍ പത്തിലൊന്നേ കൈകൂടൂ. 11-ല്‍ വ്യാഴം ആശിക്കുന്ന ആത്മസാക്ഷാത്കാരം നേടാന്‍ പറ്റില്ല'. 12-ല്‍ വ്യാഴം ദുര്‍വ്യയം. എന്നും കടം ഒരു രാശിയും നേരേയില്ല. മതി പണിക്കരേ മതി. വിസ്തരിച്ചു പിന്നീടാവാം. ജീവചരിത്രകുറിപ്പു കിട്ടി. ഇത് എന്‍ലാര്‍ജ് ചെയ്താല്‍ ആത്മകഥയായി. -കവി ഇങ്ങനെയാണ് പണിക്കരോട് വിവരണം മതിയാക്കാന്‍ ആവശ്യപ്പെടുന്നത്. കവി എന്നും അന്വേഷിക്കുകയും ഒരിക്കലും കണ്ടെത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ചുപറയുന്ന കാവ്യദേവതയുടെ സാക്ഷാത്കാരം ലഭിക്കില്ലെന്നും പണിക്കര്‍ പറഞ്ഞവസാനിപ്പിക്കുന്നു.
മലയാളമാസം 1082-മാണ്ട് തുലാമാസം ഒന്‍പതിന് (1906 ഒക്ടോബര്‍ 25) ചരരാശിയില്‍ ജനിച്ച് എവിടെയും ഉറച്ചുനില്‍കാതെ കേരളക്കര മുഴുവന്‍ കവിത തേടി നടന്ന 'മഹാകവി പി., സമസ്തകേരളം പി.ഒ.' എന്ന നിലയിലേക്ക് വളരുകയായിരുന്നു.
Content Highlights: P. Kunhiraman Nair