കേരളചരിത്രത്തിലെ ആദ്യ മീടൂ, ആൺകുട്ടി കൂടെയുണ്ടെങ്കിൽ ഭ്രഷ്ടുണ്ടാവില്ല | നമ്മളങ്ങനെ നമ്മളായി 20

നായര്‍ സ്ത്രീകളുടെ വീട്ടില്‍ സംബന്ധമെന്ന പേരില്‍ തലങ്ങും വിലങ്ങും നമ്പൂതിരിമാര്‍ നേരംപോക്കു നടത്തിയപ്പോള്‍ സ്വന്തം സ്ത്രീകളെ അവര്‍ ചേലചുറ്റിയും മതിലുകെട്ടിയും സംരക്ഷിച്ചെന്ന് മുൻ ലക്കത്തിൽ പറഞ്ഞല്ലോ. അവരെങ്ങാനും പരപുരുഷന്‍മാരുമായി ബന്ധമുണ്ടാക്കിയാല്‍ അതിനെ നേരിടാന്‍ 'സ്മാര്‍ത്തവിചാരം' എന്ന പേരില്‍ മൂന്നാംമുറയുമുണ്ടാക്കി. അതിന്റെ കഥകള്‍ ചരിത്രത്തില്‍ ചിതറിക്കിടപ്പുണ്ട്. നമ്മള്‍ ഇന്നു കാണുന്ന സദാചാരവിചാരണയുടെ പൂര്‍വരൂപമായിരുന്നു സ്മാര്‍ത്തവിചാരം.
പരപുരുഷബന്ധം ആരോപിക്കപ്പെട്ടാല്‍ ആദ്യഘട്ടം അന്തര്‍ജനത്തിന്റെ ദാസിയെ ചോദ്യം ചെയ്യലാണ്. നമ്പൂതിരിമാരുടെ ചോദ്യം ചെയ്യലില്‍ തന്റെ യജമാനൻ തെറ്റുചെയ്തു എന്ന് ദാസി സമ്മതിച്ചാല്‍ പിന്നെ അന്തര്‍ജനത്തെ 'സാധനം' എന്നുവിശേഷിപ്പിച്ച് ഒറ്റയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. പിന്നെ നീണ്ട നടപടിക്രമങ്ങളാണ്. ഇത് ലോഗന്റെ മലബാര്‍ മാന്വലില്‍ വിശദീകരിക്കുന്നുണ്ട്. ഇടക്കാലത്തിറങ്ങിയ 'പരിണയം' എന്ന സിനിമയിലും സ്മാര്‍ത്തവിചാരത്തിന്റെ കുറേ നടപടിക്രമങ്ങള്‍ കാണിക്കുന്നുണ്ട്. വിചാരണയ്ക്കായി 'സ്മാര്‍ത്തന്‍' നമ്പൂതിരിയുടെ വരവാണ് പ്രധാന ഘട്ടം. കൂട്ടാളിയായ 'അകക്കോയ്മ' യോടൊപ്പം സ്മാര്‍ത്തന്‍ 'സാധനം' താമസിക്കുന്ന വീടിനു പുറത്തെത്തും. അവരെ പ്രതീകാത്മകമായി ദാസി തടയും. എന്തിനാണ് തടയുന്നതെന്ന് സ്മാര്‍ത്തന്‍ ചോദിക്കും. അകത്ത് ആളുള്ളതുകൊണ്ടാണെന്ന് മറുപടി. ഇങ്ങനെ കുറേ പരിഹാസ്യനാടകങ്ങള്‍ക്ക് ശേഷമാണ് ശരിയായ വിചാരണ തുടങ്ങുക.
Content Highlights: nammalangane nammalayi,kuriyedath tathri, pulayappedi,devadasi,smarthavicharam,vimal kottakkal