അന്ന് വീട്ടുകാരറിയാതെ സൈനികനാവാന്‍ അപേക്ഷിച്ചു; ആകാശ വിസ്മയം കുറിക്കാന്‍ ശുഭാംശു

വീട്ടുകാർ അറിയാതെ കൊടുത്തൊരു അപേക്ഷ. അത് കലഹത്തിൽ കലാശിച്ചെങ്കിലും ലഖ്നൗക്കാരൻ ശുഭാംശുവിന്റെ ബഹിരാകാശത്തോളം നീളുന്ന, ചരിത്രംകുറിച്ച യാത്രയുടെ തുടക്കം അവിടെ നിന്നായിരുന്നു. കാര്‍ഗില്‍ യുദ്ധകാലമായിരുന്നു അത്. ഇന്ത്യയുടേയും പാകിസ്താന്റേയും യുദ്ധവാര്‍ത്തകള്‍ വായിച്ചും കേട്ടും പതിനാലു വയസ്സുകാരനായ ശുഭാംശുവിന് ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അടങ്ങാത്ത ആഗ്രഹം വളരുന്നു. എന്നാല്‍, പൊതുവേ കണിശക്കാരായ അച്ഛനും അമ്മയും മകന്റെ മോഹത്തിന് മുന്നില്‍ തുടക്കത്തിലേ ചുവപ്പു കൊടി കാട്ടി. എങ്കിലും സൈനികനാവണമെന്ന മോഹം ശുഭാംശു കൈവിട്ടില്ല. പ്രായമെത്തിയപ്പോള്‍, വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ വീട്ടുകാരറിയാതെ അവന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിൽ ചേരാന്‍ അപേക്ഷ നല്‍കി. പ്രതീക്ഷകള്‍ സഫലമാക്കിക്കൊണ്ട് അക്കാദമിയില്‍ അവന് പ്രവേശനം ലഭിക്കുകയും ചെയ്തു.
അനുവാദമില്ലാതെ സൈനിക പരിശീലനത്തിനായി അപേക്ഷിച്ചതിന്റെ പേരില്‍ കലഹമുണ്ടായെങ്കിലും മനസ്സില്ലാമനസ്സോടെ അവരും മകന്റെ ആഗ്രഹത്തിനൊപ്പം കൂട്ടുനില്‍ക്കുകയല്ലാതെ അച്ഛനും അമ്മയ്ക്കും മുന്നില്‍ മറ്റ് വഴികളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ സൈനികനായി സേവനമനുഷ്ഠിക്കുന്നത് സ്വപ്‌നം കണ്ടുനിന്ന അവന്‍ ഇതാ ഇപ്പോള്‍ ആകാശത്തേയും നക്ഷത്രങ്ങളേയും തൊടാനൊരുങ്ങുകയാണ്. രാജ്യത്തിന് വേണ്ടി യുദ്ധനിരയിലേക്ക് വരെ ഇറങ്ങാന്‍ സജ്ജമായിരുന്ന ശുഭാംശു ഇന്ത്യന്‍ പതാകയും നെഞ്ചോട് ചേര്‍ത്ത് ബഹിരാകാശത്ത് ചരിത്രമെഴുതാന്‍ പുറപ്പെടുന്നു. ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട ആക്സിയം-4 ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന നാല് യാത്രികരിലൊരാളാണ് ഉത്തർപ്രദേശ് സ്വദേശിയായ ശുഭാംശു ശുക്ല. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബഹിരാകാശ ദൗത്യത്തിനായി പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല എന്ന 39 വയസ്സുകാരന്‍.
Content Highlights: From a childhood dream fueled by the Kargil War to becoming India`s Gaganyaan astronaut, Shubhanshu