‘ചെറിയ തെറ്റിനും ശക്തമായ തിരിച്ചടിയുണ്ടാകും’; യുഎസിനും ഇസ്രയേലിനും മുന്നറിയിപ്പ് നൽകി ഇറാൻ

ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
അമേരിക്കയ്ക്ക് കൂടുതൽ പണവും വിഭവങ്ങളും അനുഭവസമ്പത്തും ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, ഇറാൻ തങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലൂടെ ശത്രുക്കളെ പ്രതിരോധിക്കാൻ പ്രാപ്തരാണെന്ന് ഗാലിബാഫ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ ഏകദേശം 180 ഡ്രോണുകളെ പ്രതിരോധിക്കാൻ ഇറാന് സാധിച്ചതായും, ഒരു എഫ്-35 വിമാനത്തിന് സമീപം മിസൈൽ സ്‌ഫോടനം നടത്താൻ കഴിഞ്ഞത് ഇറാന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സാങ്കേതികമായും സൈനികമായും ഇറാൻ വലിയ പുരോഗതി കൈവരിച്ചതായും, ഡ്രോണുകളെ പ്രതിരോധിക്കാനും നൂതന യുദ്ധവിമാനങ്ങളെ നേരിടാനുമുള്ള കഴിവിൽ രാജ്യം മുന്നിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അമേരിക്കയുടെ 'അമേരിക്ക ഫസ്റ്റ്' നയം വെറും വാക്കിലാണെന്നും, പ്രായോഗികമായി അവർ ഇസ്രായേലിനാണ് മുൻഗണന നൽകുന്നതെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. ഇസ്രായേലിൽ നിന്നുള്ള തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ വെടിനിർത്തൽ ഇറാൻ അംഗീകരിച്ചത് സ്വന്തം വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടതിനാലാണെന്നും സൈനികമായി തങ്ങൾ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക ഉപരോധങ്ങളിലൂടെയും മറ്റു തന്ത്രങ്ങളിലൂടെയും ഇറാനെ തകർക്കാനുള്ള നീക്കങ്ങൾ പരാജയപ്പെട്ടുവെന്നും ഗാലിബാഫ് വ്യക്തമാക്കി.
ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് ഗാലിബാഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പാകിസ്താനിലെ ഇസ്ലാമാബാദിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
സംഘർഷത്തിൽ അമേരിക്ക മുന്നോട്ട് വച്ച ലക്ഷ്യങ്ങൾ ഒന്നും തന്നെ നേടിയില്ലെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്റെ വ്യോമസേനയെ ഇല്ലാതാക്കാനോ, നാവികസേനയെ നശിപ്പിക്കാനോ, മിസൈൽ ശേഷി ദുർബലപ്പെടുത്താനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ശത്രുവിന് കഴിഞ്ഞില്ലെന്നും, ഇത് പരാജയമാണെന്നും അമേരിക്കയെയും ഇസ്രയേലിനെയും ലക്ഷ്യം വച്ച് അദ്ദേഹം പറഞ്ഞു.
Content Highlights: Iran vows strong retaliation against any provocation from the US or Israel in 2026., Claims success in intercepting 180 drones and advanced military technological growth., Criticizes US 'America First' policy for being subservient to Israeli interests., Asserts that US objectives to dismantle Iran's military and naval capabilities have failed.