ഇറാനിൽ എന്ത് സംഭവിക്കും? ട്രംപിന്റെ അടുത്ത നീക്കം അദ്ദേഹത്തിന് മാത്രമേ അറിയൂ എന്ന് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാന് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെ, വിഷയത്തിൽ ട്രംപിന്റെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ എന്ന് വൈറ്റ് ഹൗസ്. യുഎസ് സമയം രാത്രി 8 മണിക്കുള്ളിൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറായി കരാറിലെത്താൻ ഇറാനിയൻ ഭരണകൂടത്തിന് സാധിക്കണമെന്ന് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.
നിലവിലെ സാഹചര്യത്തിൽ കാര്യങ്ങൾ എവിടെ നിൽക്കുന്നുവെന്നും അടുത്ത നടപടി എന്തായിരിക്കുമെന്നും പ്രസിഡന്റിന് മാത്രമേ അറിയാവൂ എന്ന് ലീവിറ്റ് കൂട്ടിച്ചേർത്തു. ആണവായുധം പ്രയോഗിക്കാൻ ട്രംപ് തയ്യാറാണോ എന്ന ചോദ്യത്തോടും ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകളോടും പ്രതികരിക്കുകയായിരുന്നു വൈറ്റ് ഹൗസ്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി നൽകിയ സമയപരിധി അവസാനിക്കാറായ ഘട്ടത്തിൽ ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഒരു വലിയ നാഗരികത ഇല്ലാതാകുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ലോകത്തെ മുനയിൽ നിർത്തുന്ന പ്രസ്താവന നടത്തിയത്.
ഇറാന്റെ റെയിൽവേ, പാലങ്ങൾ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായാണ് റിപ്പോർട്ട്.