ആണവായുധം പരീക്ഷിക്കാൻ ട്രംപിന്റെ നിർദേശം, പ്രതികരിക്കുമെന്ന് റഷ്യ; ലോകം വീണ്ടും ആണവ ഭീഷണിയിലേക്കോ?

ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നു!. ആണവ എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 'പസെയ്‌ഡോൺ' ജലാന്തര ഡ്രോണും 'ബുറെവെസ്റ്റ്‌നിക്' ക്രൂസ് മിസൈലും റഷ്യ പരീക്ഷിച്ച സാഹചര്യത്തിലാണ് ആണവായുധ പരീക്ഷണങ്ങൾക്ക് അമേരിക്കയും ഒരുങ്ങുന്നത്. ആണവായുധപരീക്ഷണം എത്രയും പെട്ടെന്ന് പുനഃരാരംഭിക്കാൻ പ്രതിരോധവകുപ്പിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകി. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിന് അമേരിക്ക തയ്യാറെടുക്കുന്നത്. മറ്റു രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങൾക്കുള്ള മറുപടി എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ട്രംപിന്റെ പ്രഖ്യാപനം. ''മറ്റേതൊരു രാജ്യത്തെക്കാളും ആണവായുധങ്ങളുള്ള രാജ്യമാണ് യുഎസ്. അതിവിനാശകരമാണെന്നതിനാൽ ഇതുചെയ്യുന്നത് ഞാൻ വെറുക്കുന്നു. പക്ഷേ, മറ്റുവഴിയില്ല.''- റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ആണവായുധ പരീക്ഷണങ്ങളെ സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
ചരിത്രം പരിശോധിച്ചാൽ, ആണവ പരീക്ഷണം നടത്തുന്ന ആദ്യത്തെ രാജ്യം അമേരിക്കയാണ്. 1945 ജൂലായ് 16-നായിരുന്നു ആദ്യത്തെ ആണവ പരീക്ഷണം. 1945-നും 1992-നും ഇടയിൽ അമേരിക്ക 1,032 ഔദ്യോഗിക ആണവായുധ പരീക്ഷണങ്ങൾ നടത്തി. യുദ്ധവും ആയുധവും സംബന്ധിച്ച വിവരങ്ങൾ ട്രാക്ക് ചെയ്യുന്ന സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്.ഐ.പി.ആർ.ഐ.) കണക്കുകൾ പ്രകാരം 5177 ആണവായുധങ്ങളാണ് അമേരിക്കയുടെ കൈവശമുള്ളത്. ഇതിൽ 1770 എണ്ണം ബാലിസ്റ്റിക് മിസൈലുകളിലും മറ്റുമായി വിന്യസിച്ചിട്ടുണ്ടാകുമെന്ന് എസ്.ഐ.പി.ആർ.ഐ. പറയുന്നു. ആണവായുധങ്ങൾ വിന്യസിച്ചിരിക്കുന്ന കാര്യത്തിൽ റഷ്യയെക്കാൾ മുന്നിൽ അമേരിക്കയാണ്. 1930 എണ്ണം സംഭരണത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, കാലാവധി കഴിഞ്ഞ ഏകദേശം 1477 എണ്ണം ഒഴിവാക്കിയിട്ടുണ്ട്. അമേരിക്ക വീണ്ടും ഒരു ആണവായുധ പരീക്ഷണത്തിലേക്കാണോ നീങ്ങുന്നതെന്നാണ് ലോകം ഉറ്റുനോക്കുന്നത്. എന്തായിരിക്കും അമേരിക്കയെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചത്?