ആറ്റംബോംബ് ഒരു നനഞ്ഞ പടക്കമോ? ലോകം ഭയക്കണോ പാകിസ്താന്റെ ആണവ ആവനാഴിയെ?

നരേന്ദ്രമോദി, അസീം മുനീർ | Photo: Getty Images
നരേന്ദ്രമോദി, അസീം മുനീർ | Photo: Getty Images

'ഞങ്ങള്‍ ഒരു ആണവരാഷ്ട്രമാണ്. ഞങ്ങളെ വീഴ്ത്തിയാല്‍ ലോകത്തിന്റെ പകുതിയും ഞങ്ങള്‍ക്കൊപ്പം വീഴും'. ഓഗസ്റ്റ് പത്തിന് അമേരിക്കയിലെ താമ്പയില്‍ നടന്ന അത്താഴവിരുന്നില്‍ വെച്ച് പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. സിന്ധുനദിയിലെ നിയന്ത്രണത്തെ ചൊല്ലിയായിരുന്നു പാക് സൈനിക മേധാവിയുടെ പ്രകോപനപരമായ പ്രസ്താവന. സിന്ധു നദീജലത്തിന് മേലുള്ള പാകിസ്താന്റെ അവകാശം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും പാകിസ്താനുള്ള വെള്ളം തടയാനായി സിന്ധുവില്‍ ഇന്ത്യ അണക്കെട്ട് നിര്‍മിച്ചാല്‍ അത് പത്ത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കുമെന്നും മുനീര്‍ ഭീഷണി മുഴക്കി. ഏപ്രിലിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പാക് സൈനിക മേധാവിയുടെ ഭീഷണി പുറത്തുവരുന്നത്. അസീം മുനീറിന്റെ പരാമര്‍ശങ്ങളെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളിക്കളഞ്ഞു. എങ്കിലും ഭീകരസംഘടനകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന പാകിസ്താനിലെ ആണവ നിയന്ത്രണ സംവിധാനത്തിന്റെ വിശ്വാസ്യതയാണ് ഈ പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യുന്നത്. തങ്ങള്‍ തകരുമ്പോള്‍ ലോകത്തിന്റെ പകുതിയേയും തകര്‍ക്കുമെന്ന ഭീഷണിയിലൂടെ നിരുത്തരവാദപരമായി പെരുമാറുന്ന ഒരു രാജ്യത്തിന്റെ പക്കലാണ് ആണവായുധങ്ങളുള്ളതെന്ന ആശങ്ക ഊട്ടിയുറപ്പിക്കുകയാണ്,  ഒപ്പം ഇന്ത്യയെ മാത്രമല്ല ദക്ഷിണേഷ്യയെ മുഴുവനായി പാകിസ്താന്‍ ലക്ഷ്യമിടുന്നതെന്ന ധ്വനി കൂടി അതിന് പിന്നിലുണ്ട്. എന്നാൽ, ഇന്ത്യയ്‌ക്കെതിരേ ആണവ ഭീഷണി ഉയര്‍ത്താന്‍ മാത്രമുള്ളത്രയും സംവിധാനങ്ങള്‍ പാകിസ്താനുണ്ടോ? എന്താണ് പാകിസ്താന്റെ ആണവശേഷി? പാകിസ്താന്റേത് വെറും വെല്ലുവിളി മാത്രമായി തള്ളിക്കളയണോ?

അസിം മുനീറിന്റെ പരാമർശങ്ങൾക്കെതിരേ  രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്തെത്തി. 'സിന്ധുനദി ഇന്ത്യയുടെ കുടുംബസ്വത്തല്ല, ദൈവത്തിന്റെ കൃപയാല്‍ ഞങ്ങള്‍ക്ക് മിസൈലുകള്‍ക്ക് യാതൊരു ക്ഷാമവുമില്ല' എന്നായിരുന്നു അസിം മുനീര്‍ പറഞ്ഞത്. ഈ പ്രസ്താവനയെ ഇന്ത്യ അതിരൂക്ഷമായ ഭാഷയില്‍ അപലപിച്ചു. പാകിസ്താന്റേത് 'ആണവ വാചാടോപം' മാത്രമാണെന്നും പാകിസ്താന്റെ ആണവഭീഷണിക്ക് മുന്നില്‍ ഇന്ത്യ ഒരിക്കലും വഴങ്ങില്ലെന്നും പാകിസ്താന്റെ ഭീഷണി സ്ഥിരം ശൈലിയാണെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൗഹൃദരാഷ്ട്രമായ അമേരിക്കയുടെ മണ്ണില്‍ ചവിട്ടി ഇന്ത്യയ്ക്കുനേരെ ആണവ ഭീഷണി മുഴക്കുന്ന സംഭവം പോലും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്, അത് അത്യന്തം ഖേദകരമാണെന്നും മന്ത്രാലയം വിമര്‍ശിച്ചു. ദേശീയ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ചിട്ടുണ്ട്.

Content Highlights: Pakistan`s Nuclear Threat to India: Asim Munir`s Warning

Continue reading