സിഐഎ ചാരന്റെ വെളിപ്പെടുത്തലും ട്രംപിന്റെ പ്രഖ്യാപനവും; പാക് ആണവ ഭീഷണിക്ക് ഇന്ത്യയുടെ മറുതന്ത്രം എന്ത്?

ആണവപരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്താനെയും പെടുത്തിയത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ വീണ്ടും ആണവയുദ്ധ ഭീഷണിയുടെ നിഴലിലാക്കുക മാത്രമല്ല, അണുപരീക്ഷണ നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര കരാറിനെ (സിടിബിടിഒ) പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുന്നു. അമേരിക്കന്‍ ചാനലായ സിബിഎസിനു നല്‍കിയ അഭിമുഖത്തില്‍ റഷ്യയും ചൈനയും ഉത്തര കൊറിയയും പാകിസ്താനും അണുവായുധ പരീക്ഷണം തുടരുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു.
വ്യക്തമായ ഗൃഹപാഠത്തോടെയാണ് പ്രസിഡന്റ് ഈ പ്രസ്താവന നടത്തിയതെന്ന് കരുതുന്നവരുണ്ട്, മുപ്പത്തിമൂന്നു വര്‍ഷത്തിനുശേഷം അണുപരീക്ഷണം പുനരാരംഭിക്കുമെന്ന തന്റെ പ്രഖ്യാപനത്തെ ന്യായീകരിക്കാനുള്ള മുട്ടുന്യായം മാത്രമാണ് ഈ വാക്കുകള്‍ എന്നു പറയുന്നവരുമുണ്ട്. പക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അങ്ങനെയല്ല കാര്യങ്ങള്‍. ട്രംപിന്റെ പ്രസ്താവനയെ വിശ്വാസത്തിലെടുക്കാന്‍ മാത്രം ശക്തമായ കാരണങ്ങളുണ്ട്. പ്രധാന കാരണങ്ങള്‍ കഴിഞ്ഞ മേയ് മാസം ഇന്ത്യ പാകിസ്താനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും ഈയിടെ മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ജോണ്‍ കിരിയാക്കൂ നടത്തിയ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമാണ്. ഓപ്പറേഷനില്‍ പാകിസ്താന്റെ ആണവശേഖരം സൂക്ഷിച്ചിരുന്ന കിരാന ഹില്‍സില്‍ ഇന്ത്യ ബോംബിട്ടതായി അന്താരാഷ്ട്ര വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫ് രാജ്യത്തെ അണുവായുധങ്ങളുടെ പ്രവര്‍ത്തനനിയന്ത്രണം അമേരിക്കക്കു വിറ്റെന്നാണ് കിരിയാക്കൂ വെളിപ്പെടുത്തിയത്.