ഇന്ത്യ-ചൈന വ്യാപാരത്തിന് ഉടക്ക്, ലിപുലേഖിന് മേൽ വീണ്ടും അവകാശവുമായി നേപ്പാൾ; തർക്കം ആരുടെ അജണ്ട?

ലിപുലേഖ് ചുരത്തിന്മേർ വീണ്ടും അവകാശവാദവുമായി നേപ്പാൾ! ലിപുലേഖ് ചുരംവഴി അതിർത്തിവ്യാപാരം പുനഃരാരംഭിക്കാൻ ഇന്ത്യയും ചൈനയും ധാരണയിലായതിന് പിന്നാലെയാണ് എതിർപ്പുമായി നേപ്പാൾ രംഗത്തെത്തിയത്. മഹാകാളി നദിയുടെ കിഴക്കുള്ള ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യഭാഗങ്ങളാണെന്നാണ് അവകാശവാദം. ഈ പ്രദേശങ്ങൾ നേപ്പാളിന്റെ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദം. ഈ പ്രദേശത്ത് വ്യാപാരം ഉൾപ്പെടെ ഒരു പ്രവർത്തനവും നടത്തരുതെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രാലയം പറഞ്ഞു.
നേപ്പാളിന്റെ അവകാശവാദങ്ങളെല്ലാം ഇന്ത്യ തള്ളി. നേപ്പാളിന്റെ അവകാശവാദം ന്യായീകരിക്കാനാവാത്തതും ചരിത്രപരമായ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലുള്ളതുമല്ലെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. “ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. 1954 മുതൽ ലിപുലേഖ് വഴി ഇന്ത്യ-ചൈന വ്യാപാരം നടക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ അത് നിർത്തിവെക്കേണ്ടിവന്നെങ്കിലും ഇപ്പോൾ പുനഃരാരംഭിക്കാൻ തീരുമാനിച്ചു.” -മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണ്. ഏകപക്ഷീയവും കൃത്രിമവുമായ ഏതെങ്കിലും തരത്തിലുള്ള പ്രാദേശികവാദങ്ങൾ അംഗീകരിക്കാനാകില്ലെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
Content Highlights: Lipulekh Dispute Nepal Renews Claim Amid India-China Trade Pact