വിറച്ച് ഇറാനും ക്യൂബയും, വിരണ്ട് ചൈന; ഗയാന കരാറിലൂടെ ഊർജസുരക്ഷ ഉറപ്പാക്കി ഇന്ത്യ

ജനുവരി മൂന്നിന് കരക്കാസിൽ മിന്നലാക്രമണം നടത്തി വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറിസിനെയും തട്ടിക്കൊണ്ടുപോയ സംഭവം ആഗോള രാഷ്ട്രീയത്തെയും ശക്തി സമവാക്യങ്ങളെയും മാറ്റിമറിച്ചിരിക്കുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നടപടിയിൽ നിന്നും ഇനി 'മോചന'മില്ല. ലോകം ഇനിയൊരിക്കലും പഴയതുപോലെ ആവില്ലെന്ന് ലോകരാജ്യങ്ങൾ തിരിച്ചറിയുന്നുണ്ട്. ഒറ്റതിരിഞ്ഞ പ്രതിഷേധ ശബ്ദങ്ങൾ ഉയരുന്നുണ്ടെങ്കിലും മാറിയ ലോകക്രമവുമായി പൊരുത്തപ്പെടാനുള്ള തീവ്രശ്രമത്തിലാണ് എല്ലാവരും.
മഡുറോയുടെ 'കടുവ' എന്നറിയപ്പെട്ടിരുന്ന, ഇടക്കാല ഭരണാധികാരിയായി ചുമതലയേറ്റ മുൻ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അമേരിക്കൻ ഭരണകൂടവുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന സൂചനയാണ് നൽകുന്നത്. രാജ്യത്തുനിന്നും എണ്ണഖനനം പുനരാരംഭിക്കും മുമ്പ് റഷ്യ, ചൈന, ഇറാൻ ക്യൂബ എന്നീ രാജ്യങ്ങളെ ചവിട്ടി പുറത്താക്കണം, അവരുമായുള്ള സാമ്പത്തികബന്ധങ്ങൾ വിച്ഛേദിക്കണം, എണ്ണ ഉത്പാദനത്തിൽ അമേരിക്ക മാത്രമായിരിക്കണം പങ്കാളി- ഇങ്ങനെ പോവുന്നു യജമാനന്റെ തീട്ടൂരങ്ങൾ. അമേരിക്കൻ ഉപരോധം കാരണം എണ്ണ വിൽക്കാനാവാത്തതിനാൽ അവരുടെ എണ്ണ സംഭരണികളൊക്കെ നിറഞ്ഞു കവിയുകയാണ്. എണ്ണ വിൽക്കാതെ ഏതാനും ആഴ്ചകൾ കൂടി മാത്രമേ വെനസ്വേലയ്ക്ക് സാമ്പത്തികമായി പിടിച്ചു നിൽക്കാനാവൂ. വെനസ്വേലൻ എണ്ണയുടെ നിയന്ത്രണം ഇനി അമേരിക്കയുടെ കൈയിലാണ് എന്നു ചുരുക്കം. ഡൊണാൾഡിന്റെ അക്രമോത്സുകമായ 'ഡോൺറോ' തത്വപ്രകാരം ഒരു ശരിയേയുള്ളൂ- അമേരിക്കയുടെ ഹിതം