വീണത് മുന്നൂറടി താഴ്ചയിലേക്ക്, ചോരവാർന്ന് തലകീഴായി തൂങ്ങിക്കിടന്നു; ഒടുവിൽ ജീവിതത്തിലേക്ക്

തൊടുപുഴ (ഇടുക്കി): ഒട്ടേറെ ജീവന്‍ പൊലിഞ്ഞ ചാത്തന്‍പാറയിലെ രാക്ഷസ കൊക്കയിലേക്കാണ് വിഷ്ണുവും വീണത്. മനസ്സ് മരവിച്ച നിമിഷം. ഒടുവില്‍ അഗ്‌നിരക്ഷാസേനയുടെ രക്ഷാകരം പിടിച്ച് മുന്നൂറടി താഴ്ചയില്‍നിന്ന് ജീവിതത്തിലേക്ക്. തൊടുപുഴ വെങ്ങല്ലൂര്‍ നമ്പ്യാര്‍മഠത്തില്‍ വിഷ്ണു എസ്.നായരാ(34)ണ് കുമ്പങ്കാനം ചാത്തന്‍പാറ വ്യൂപോയിന്റിലെ കൊക്കയില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വിഷ്ണുവിന്റെ ജീവന് കാവലായി കൂട്ടുകാരും പോലീസും നാട്ടുകാരുമൊക്കെയുണ്ടായിരുന്നു.
എല്ലാവരും വിഷ്ണുവിന് 'കുട്ടേട്ടന്‍'മാരായി. 'മഞ്ഞുമ്മല്‍ ബോയ്സി'ലെ ഗുണാകേവില്‍ വീണ സുഭാഷിനെ രക്ഷപ്പെടുത്തിയതുപോലെ വിഷ്ണുവിനെ രക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ബുധനാഴ്ച രാത്രിയില്‍ ഇതേ ഭാഗത്ത് വീണ എറണാകുളം തോപ്പുംപടി സ്വദേശി തോബിയാസ് ചാക്കോ മരിച്ചിരുന്നു.
കൈമെയ് മറന്ന രക്ഷാപ്രവര്‍ത്തനം
ഞായറാഴ്ച രാത്രിയിലാണ് വിഷ്ണുവും ആറ് കൂട്ടുകാരും വാഗമണ്‍ കാണാന്‍ വെങ്ങല്ലൂരില്‍നിന്ന് യാത്ര തിരിച്ചത്. വാഗമണ്‍-പുള്ളിക്കാനം റൂട്ടിലെ കുമ്പങ്കാനം ചാത്തന്‍പാറ വ്യൂപോയിന്റിന് സമീപം പത്തരയോടെ കാര്‍ നിര്‍ത്തി ഇറങ്ങി. തിരികെ വാഹനത്തില്‍ കയറാന്‍ പോകുമ്പോഴാണ് വിഷ്ണുവിനെ കാണുന്നില്ലെന്ന് മനസ്സിലായത്. താഴെനിന്ന് നിലവിളി കേട്ടു. താഴേക്ക് വീണ വിഷ്ണു അവിടെ തങ്ങിനില്‍ക്കുകയായിരുന്നു. കൂട്ടുകാരനായ നിധിന്‍ താഴേക്ക് ഇറങ്ങി. അപ്പോഴേക്കും വിഷ്ണു വീണ്ടും താഴേക്ക് ഊര്‍ന്നുപോയി.
നിധിനും മുഖമിടിച്ച് വീണു. നിധിനെ മറ്റുള്ളവര്‍ മുകളിലേക്ക് വലിച്ചു കയറ്റി. മറ്റൊരു സുഹൃത്ത് അമല്‍ അഗ്‌നിരക്ഷാസേനയെ വിളിച്ചു. മൂലമറ്റം, തൊടുപുഴ അഗ്‌നിരക്ഷാനിലയങ്ങളിലെ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. ഇതിനിടെ കൂട്ടുകാര്‍ വിളിച്ചപ്പോള്‍ വിഷ്ണു വിളികേട്ടത് ആശ്വാസമായി.
ഒരു അഗ്‌നിരക്ഷാ സേനാംഗവും സിവില്‍ ഡിഫന്‍സ് അംഗവും സുരക്ഷാ ബെല്‍റ്റ് ധരിച്ച് വടത്തിലൂടെ അതിസാഹസികമായി താഴേയ്ക്കിറങ്ങി. കൂരിരിട്ടും മഞ്ഞും മുള്ളുനിറഞ്ഞ ഇഞ്ചക്കാടും വഴുക്കലുള്ള പാറക്കെട്ടുകളും വകവെയ്ക്കാതെ തിരഞ്ഞു. ചോരവാര്‍ന്ന് തലകീഴായി കിടക്കുന്ന നിലയില്‍ വിഷ്ണുവിനെ കണ്ടെത്തി.
രണ്ട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍കൂടി സേഫ്റ്റി ഹാര്‍നസ് ധരിച്ച് താഴേയ്ക്കിറങ്ങി. വളരെ സൂക്ഷിച്ച് മുകളിലേക്ക് കയറ്റി. അപ്പോഴേക്കും പുലര്‍ച്ചെ ഒന്നരയോടടുത്തിരുന്നു. പോലീസും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. പാര്‍വതി ജോലി ചെയ്തിരുന്നിടത്തേക്ക്
അപ്രതീക്ഷിതമായി എത്തിച്ചത് ഭര്‍ത്താവിനെ
അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സിലാണ് വിഷ്ണുവിനെ തൊടുപുഴയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ പാര്‍വതി ഇതേ ആശുപത്രിയിലെ നഴ്സാണ്. അപകടത്തില്‍പ്പെട്ട് ആരെയോ കൊണ്ടുവരുന്നു എന്ന അറിയിപ്പ് കിട്ടിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ ഇവിടെ തയ്യാറായിനിന്നു. ആശുപത്രിയിലെത്തിച്ച് കുറച്ചുകഴിഞ്ഞാണ്, വിഷ്ണുവിനാണ് അപകടം പറ്റിയതെന്ന് പാര്‍വതി അറിഞ്ഞത്. വിദഗ്ധ ചികിത്സക്കായി ന്യൂറോ ഐസിയുവില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായ പരിക്കുണ്ട്. തോളെല്ല് പൊട്ടി. വിഷ്ണു തിരുവനന്തപുരത്ത് എന്‍ജിനീയറാണ്.
Content Highlights: youth fell into chathanpara view point rescued