എക്സാലോജിക്കിന് പുറമെ വീണയ്ക്ക് വേറെയും കമ്പനി? വീട്ടിലെ റെയ്ഡിൽ ഇഡിക്ക് ലഭിച്ചത് നിർണായക രേഖകൾ

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എക്‌സാലോജിക്ക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് പുറമെ മറ്റൊരു കമ്പനി കൂടിയുള്ളതായി സംശയം. ‘ലേക്കർ ഇന്ത്യാ കോർപ്പറേഷൻ’ എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവരുന്ന വിവരം. കമ്പനിയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ മേയ് 27-ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ലഭിച്ചു.
വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപ, എക്‌സാലോജിക്കിന്റെ 27,585 രൂപ എന്നിവയ്‌ക്കൊപ്പം ലേക്കർ ഇന്ത്യയുടെ 15,57,414 രൂപയും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ വിതരണംചെയ്യുന്ന കമ്പനിയാണ് ലേക്കർ ഇന്ത്യാ കോർപ്പറേഷൻ എന്നാണ് വിവരം. ഈ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണയെ കേന്ദ്രീകരിച്ച് അന്വേഷിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.
നേരത്തേ സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയ്ക്കും പ്രതിപക്ഷനേതാവ് പിണറായി വിജയനും കുരുക്കായി ശശിധരൻ കർത്ത ഇ.ഡിക്ക് നൽകിയ മൊഴി പുറത്തുവന്നിരുന്നു. പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നാണ് കർത്ത നൽകിയ മൊഴി. വീണയോ എക്സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും അദ്ദേഹം ഇ.ഡിയോട് പറഞ്ഞിരുന്നു.
2024 ഏപ്രിൽ 17-ന് ഇ.ഡി. രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോൾ പുറത്തുവന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി സി.എം.ആർ.എൽ. നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇ.ഡി. കണ്ടെത്തി. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണതന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇ.ഡി. റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
Content Highlights: The Enforcement Directorate suspect Veena Vijayan owns a medical equipment firm named Laker India Corporation alongside Exalogic, freezing associated bank accounts after seizing key documents from her residence during a raid.