മലയാളം വായിക്കാനറിയില്ല, ട്രോളുകൾ സാമൂഹിക പ്രശ്നമാകുമെന്ന് കരുതിയില്ല; പ്രതികരണവുമായി മന്യ

ദിലീപ് നായകനായെത്തിയ കുഞ്ഞിക്കൂനൻ സിനിമയിലെ വാസു അണ്ണൻ ട്രോളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി മന്യ. ട്രോളുകൾ നിയന്ത്രിക്കാൻ തനിക്കാവില്ലെന്നും തനിക്ക് മലയാളം വായിക്കുവാൻ അറിയില്ലെന്നും അതുകൊണ്ട് തന്നെ ആ ട്രോളുകളിൽ എന്താണ് എഴുതിയതെന്ന് മനസിലായിരുന്നില്ലെന്നും മന്യ വ്യക്തമാക്കുന്നു.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മന്യയുടെ പ്രതികരണം. തന്റെ കുടുംബത്തെക്കുറിച്ചും താരം മനസ് തുറന്നു. ഇത്ര വർഷങ്ങൾ കഴിഞ്ഞും തന്നെ ഓർക്കുന്ന ആരാധകരോട് മന്യ നന്ദിയും അറിയിച്ചു.
മന്യയുടെ വാക്കുകൾ
"എല്ലാവർക്കും നമസ്കാരം .. ഞാൻ നിങ്ങളുടെ മന്യയാണ്. നിങ്ങളുടെ മെസേജുകൾ കണ്ടിട്ട് എനിക്ക് ഒരുപാട് സന്തോഷമായി. ഒരുപാട് നന്ദി ഇത്രയും വർഷമായിട്ടും ഞാൻ നിങ്ങളുടെ ഓർമയിലുണ്ട് എന്നത് എന്നെ സന്തോഷിപ്പിക്കുന്നു. ചേച്ചിയിപ്പോൾ എവിടെയാണ് എന്ന് ചോദിച്ച് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. ഞാനിപ്പോൾ ന്യൂയോർക്കിലാണ്. 2007 ലാണ് ഇവിടെയെത്തുന്നത്. കൊളംമ്പിയ യൂണിവേഴ്സിറ്റിയിലായിരുന്നു പഠനം. പിന്നീട് ബാങ്കിൽ ജോലി ചെയ്തു. ഇപ്പോൾ ഓഡിറ്ററായി ജോലി നോക്കുന്നു. ഭർത്താവും മകളും അമ്മയും എനിക്കൊപ്പമുണ്ട്. മകളുടെ പേര് ഒമിഷ്ക അവൾക്ക് നാല് വയസായി. അങ്ങനെ എന്റെ ജീവിതം ഇവിടെ സെറ്റിൽഡ് ആണ്.
ഞങ്ങൾ ഈ സെപ്തംബറിൽ ഇന്ത്യയിലേക്ക് വരാനിരുന്നതാണ്. അപ്പോഴാണ് കോവിഡും ലോക്ക്ഡൗണും വരുന്നത്. നിലവിലെ സാഹചര്യം മാറിയാൽ തീർച്ചയായും ഇന്ത്യയിലെത്തും. ബാംഗ്ലൂർ, കൊച്ചി, തൃശ്ശൂർ , ഹൈദരാബാദ് എന്നീ സ്ഥലങ്ങളിൽ പോകും. ഇപ്പോൾ വൈറലായ ട്രോളിനെക്കുറിച്ചും ഒരുപാട് ചോദ്യങ്ങൾ വരുന്നുണ്ട്,. ട്രോളുകളെ നിയന്ത്രിക്കാൻ എനിക്കാവില്ല. എല്ലാ ട്രോളുകളും വീഡിയോകളും ഞാൻ കണ്ടിട്ടുമില്ല. ആ കുടുംബചിത്രം മാത്രമാണ് ഞാൻ കണ്ടത്. അതിന്ന് വലിയ സാമൂഹിക പ്രശ്നമായി മാറി. എല്ലാം പെട്ടെന്ന് തന്നെ ശാന്തമാകുമെന്ന് പ്രതീക്ഷിക്കുന്നു". മന്യ പറയുന്നു.
കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ വില്ലനായ വാസുവിനെയും നായിക ലക്ഷ്മിയെയും ചേർത്ത് പ്രചരിക്കുന്ന ട്രോളുകൾ തികച്ചും അസംബന്ധമാണെന്ന് വ്യക്തമാക്കി നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. രംഗത്ത് വന്നിരുന്നു. വിഷയത്തെ ലാഘവത്തോടെ കെെകാര്യം ചെയ്ത മന്യയുടെ നടപടിയെയും രേവതി രൂക്ഷമായി വിമർശിച്ചിരുന്നു
Content Highlights : Manya reacting To Vasu Annan trolls Kunjikoonan Movie
Content Highlights: