'നിങ്ങളില്ലായിരുന്നെങ്കിൽ ഗജിനിയുമില്ല, ഭയമില്ലാത്ത നടൻ'; പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ

അന്തരിച്ച നടൻ പ്രദീപ് റാവത്തിനെ അനുസ്മരിച്ച് ആമിർ ഖാൻ. ഗജിനി എന്ന ചിത്രത്തിലെ വില്ലൻ വേഷം റാവത്ത് അവിസ്മരണീയമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ആമിർ ഖാന്റെ കരിയറിലെ നിർണ്ണായക ചിത്രങ്ങളായ 'ഗജിനി', 'ലഗാൻ' എന്നിവയിൽ റാവത്ത് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. 74-ാം വയസ്സിൽ രക്താർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ 2026 ഓഗസ്റ്റ് 4-നാണ് അദ്ദേഹം അന്തരിച്ചത്. ഭീവണ്ടിയിലെ ഒരു ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം.
"അദ്ദേഹം വളരെ അർപ്പണബോധമുള്ളതും ഭയമില്ലാത്തതുമായ ഒരു നടനായിരുന്നു. ഗജിനിയിൽ പ്രധാന വേഷം ചെയ്തത് പ്രദീപ് റാവത്ത് ആയിരുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ വില്ലൻ വേഷങ്ങളിൽ ഒന്നായിരുന്നു അത്. അദ്ദേഹമില്ലായിരുന്നെങ്കിൽ ആ സിനിമ വിജയിക്കില്ലായിരുന്നു," ആമിർ പറഞ്ഞു.
അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത 'ലഗാനി'ലെ ദേവ സിംഗ് സോധി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റാവത്തിന്റെ പ്രകടനത്തെക്കുറിച്ചും ആമിർ ഓർത്തെടുത്തു. "ദേവ സിംഗ് സോധിക്ക് അദ്ദേഹം സ്വന്തമായ ഒരു ശൈലി നൽകി. സോധിയെ ഇത്രയും മികവുറ്റതായി മറ്റാർക്കും അവതരിപ്പിക്കാൻ കഴിയില്ലെന്ന് തോന്നുന്നു. അദ്ദേഹം ഒരു മികച്ച നടനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം വേദനിപ്പിക്കുന്നു," ആമിർ ഖാൻ കൂട്ടിച്ചേർത്തു.
നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ഹിന്ദി, തെലുഗു, തമിഴ്, നേപ്പാളി സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി.ആർ. ചോപ്രയുടെ മഹാഭാരതത്തിലെ അശ്വത്ഥാമാവിന്റെ വേഷത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ടെലിവിഷനിൽ പ്രശസ്തനാകുന്നത്. പിന്നീട് സിനിമകളിലേക്ക് വിജയകരമായി കടന്നുവന്നു. സെയ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് അദ്ദേഹം ദക്ഷിണേന്ത്യൻ സിനിമയിലെത്തിയത്.
അവിടെ ഒട്ടേറെ അവിസ്മരണീയമായ വില്ലൻ വേഷങ്ങൾ ചെയ്തു. 2005-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ഗജിനിയിലെ ഇരട്ടവേഷം മികച്ച സ്വീകാര്യത നേടി. അതിന്റെ ഹിന്ദി റീമേക്കിലും അദ്ദേഹം അതേവേഷം അവതരിപ്പിച്ചു. ഭാര്യയും മകനുമുണ്ട്. മലയാളത്തിൽ ഇത് പാതിരാമണൽ, ചൈനാ ടൗൺ, കസിൻസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
'സ്റ്റാലിൻ', '1: നെനോക്കഡൈൻ', 'സരൈനോഡു', 'നെനേ രാജു നെനേ മന്ത്രി' തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ അദ്ദേഹം ഒരു പരിചിത മുഖമായി മാറി. സൂര്യ നായകനായ 2005-ലെ തമിഴ് ചിത്രം 'ഗജിനി'യുടെയും ആമിർ ഖാൻ നായകനായ 2008-ലെ ഹിന്ദി റീമേക്കിന്റെയും പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് റാവത്താണ്.
ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങൾക്ക് പുറമെ കന്നഡ, ബംഗാളി, ഭോജ്പുരി, നേപ്പാളി സിനിമകളിലും റാവത്ത് അഭിനയിച്ചിട്ടുണ്ട്. 'സർഫറോഷ്', 'ദി ഹീറോ: ലവ് സ്റ്റോറി ഓഫ് എ സ്പൈ', 'റോഡി റാഥോഡ്', 'വീരം', 'മാർക്കറ്റ് രാജ എംബിബിഎസ്', 'സിംഗ് ഈസ് ബ്ലിംഗ്', 'ഗുലു ഗുലു', 'ഛാവ' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിലുണ്ട്.
2025-ൽ റിലീസ് ചെയ്ത 'ഛാവ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി ഹിന്ദിയിൽ അഭിനയിച്ചത്. യെസജി കാങ്ക് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഈ വർഷം ആദ്യം റിലീസ് ചെയ്ത തെലുങ്ക് ചിത്രമായ 'ഗായപദ്ദ സിംഹം' ആണ് അദ്ദേഹത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.
Content Highlights: Aamir Khan paid an emotional tribute to his Ghajini and Lagaan co-star Pradeep Rawat, who passed away at the age of 74 after a battle with blood cancer, remembering him as a fearless and versatile performer.