സ്വന്തം സ്വത്ത് വിറ്റ് ബാധ്യത തീർക്കേണ്ടിവരും: ജാമ്യം നിൽക്കും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പത്തു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ഗോപകുമാർ നാട്ടിൽ സ്ഥിരതാമസമാക്കിയത്. വീടുവെക്കണം, മക്കളുടെ വിദ്യാഭ്യാസം പൂർത്തിയാക്കണം എന്നീ ലക്ഷ്യങ്ങളോടെ നല്ലൊരു തുക സമ്പാദിച്ചുവെച്ചിട്ടുണ്ട്. അതിനിടെയാണ് സുഹൃത്തായ വിനോദ് ബിസിനസ് ആവശ്യത്തിനായി ബാങ്ക് വായ്പയെടുക്കാൻ ഗോപകുമാറിന്റെ സഹായം തേടിയത്.
"പേപ്പറിൽ ഒന്നു ഒപ്പിട്ടാൽ മതി. ലോൺ കൃത്യമായി ഞാൻ തിരിച്ചടച്ചോളാം" - എന്നായിരുന്നു വിനോദ് പറഞ്ഞത്. സ്നേഹബന്ധത്തിന്റെ പേരിൽ ഗോപകുമാർ ആ ജാമ്യരേഖയിൽ ഒപ്പിടുകയും ചെയ്തു. ബിസിനസ് തുടങ്ങിയെങ്കിലും പ്രതീക്ഷിച്ചപോലെ പച്ചപിടിച്ചില്ല. വായ്പ തിരിച്ചടവ് മുടങ്ങി. ബാങ്ക് ആദ്യം വിനോദിനെ സമീപിക്കുമെന്നും അയാളുടെ ആസ്തികൾ വിറ്റ് പണം ഈടാക്കുമെന്നുമാണ് ഗോപകുമാർ കരുതിയത്. മറിച്ചാണു സംഭവിച്ചത്. വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് ലഭിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം ഗോപകുമാറിന് മനസ്സിലായത്. സ്നേഹത്തിന്റെ പേരിൽ നൽകിയ ഒപ്പ് ഗോപകുമാറിന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യത്തെയും ബാധ്യതയിലാക്കി മാറ്റി.