അടച്ചിടൽ പുറത്തായി; അനധികൃത പ്രവേശനത്തിൽ

സുരക്ഷ മുൻനിർത്തി പോലീസ് അടച്ച ചെനയ്ക്കലിലെ എക്‌സിറ്റും എൻട്രിയും അനധികൃതമായി തുറന്നു
കോട്ടയ്ക്കൽ : ചെനയ്ക്കൽ-സ്വാഗതമാട് ജങ്ഷനിൽ ആറുവരിപ്പാതയിൽ സുരക്ഷ മുൻനിർത്തി പോലീസ് തിങ്കളാഴ്‌ച അടച്ച കോഴിക്കോട് ദിശയിലേക്കുള്ള എൻട്രിയും തൃശ്ശൂർ ദിശയിലേക്കുള്ള എക്‌സിറ്റും ചിലർ അനധികൃതമായി തുറന്നു.
ഇതിലൂടെ വാഹനങ്ങൾ കടന്നുപോകാനും തുടങ്ങി. അപകടങ്ങളും നിയമലംഘനങ്ങളും പതിവായതിനെത്തുടർന്നാണ് തിങ്കളാഴ്‌ച ഇവിടെ പോലീസെത്തി താത്കാലികമായി നാടകെട്ടി അടച്ചത്.
ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അനുവദിച്ച കോഴിക്കോട് എൻട്രിയും തൃശ്ശൂർ എക്‌സിറ്റും വൈകി തുറന്നവയാണ്.
അതിനാൽ ഇവയ്ക്ക് ലൈനുകൾ, ഹമ്പുകൾ, നിരക്കുറ്റികൾ തുടങ്ങിയവവെച്ച് സുരക്ഷ ഉറപ്പാക്കാനുള്ള ജോലികളൊന്നും പൂർത്തിയായിട്ടില്ല.
കാണാതിരിക്കരുത് ഈ മരണം
ഇതേസ്ഥലത്ത് തിങ്കളാഴ്‌ച കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാസർകോട് കാഞ്ഞങ്ങാട് മാവുങ്കാൽ മേലടുക്കം സ്വദേശി പുതിയവളപ്പിൽ സിന്ധു ചൊവ്വാഴ്‌ച മരിച്ചു.
കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്ന കാറും സർവീസ് റോഡിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള എൻട്രിയിലൂടെ പ്രവേശിക്കുകയായിരുന്ന വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മറ്റു മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കോട്ടയ്ക്കലിലേക്ക് എക്‌സിറ്റിലൂടെയിറങ്ങാൻ പുറകോട്ടെടുത്ത കെ.എസ്.ആർ.ടി.സി. ബസ് ബൈക്കിൽ തട്ടി രണ്ടാഴ്‌ചമുൻപ് അപകടം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഏഴിന് സ്വകാര്യ ടൂറിസ്റ്റ് ബസും 13-ന് കെ.എസ്.ആർ.ടി. സി. ബസും പുറകോട്ടെടുത്തതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.