‘ഒരുലക്ഷമാണ് ഒറ്റനിലപാടിൽ ഇല്ലാതായത്, പക്ഷേ ഒരുകോടി കൊടുത്താലും ആ നിലപാടിന്റെ തട്ട് താഴ്ന്നിരിക്കും’

സുഗതകുമാരിയുടേയും വത്സലശേഖറിന്റേയും ആദ്യത്തെ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം
സുഗതകുമാരിയുടേയും വത്സലശേഖറിന്റേയും ആദ്യത്തെ കൂടിക്കാഴ്ചയിൽ നിന്നുള്ള ചിത്രം

തിരുവനന്തപുരം വിമൻസ് കോളേജിലെ പൂർവിദ്യാർഥികൾ എന്ന നിലയിൽ മറ്റൊരു സൗഹൃദവലയം കൂടി ഇവിടെ എനിക്കുണ്ടായിരുന്നു. എന്റെ സീനിയറായി പഠിച്ചവരും ജൂനിയർമാരും സഹപാഠികളും അടങ്ങുന്ന സാമാന്യം മോശമല്ലാത്തൊരു അംഗബലമുള്ള സംഘമായിരുന്നു അത്. പല പരിപാടികൾക്കിടയിലും കുറച്ചുനേരത്തേക്കെങ്കിലും ഞങ്ങളൊരു ഗ്യാങ്ങായി ഇരുന്ന് വർത്തമാനം പറയുന്നത് പതിവായിരുന്നു. ഞങ്ങളുടെ സീനിയറായിരുന്ന വിജയകുമാരിച്ചേച്ചി ഒരു കാര്യം പറയാനായി ഒരിക്കൽ എന്നെ വിളിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിലെ പൂർവ്വവിദ്യാർഥി സംഘടനയുടെ ഉത്തരവാദിത്തം വഹിക്കുക പാലസിലെ പ്രിൻസസ് ആണ്. അവരുടെ മേൽനോട്ടത്തിൽ കോളേജിന്റെ ക്ഷേമത്തിനായി കുറച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഹൃദയകുമാരി ടീച്ചർ പ്രിൻസിപ്പലായിട്ടാണ് വിരമിച്ചത്. പക്ഷേ, വിശ്രമജീവിതം എന്നൊന്ന് ടീച്ചർ അറിഞ്ഞിട്ടില്ല. അമേരിക്കയിലുള്ള പൂർവവിദ്യാർഥികൾ സംഘടിച്ച് കോളേജിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൃദയടീച്ചർ വിജയച്ചേച്ചിക്ക് ദീർഘമായൊരു കത്ത് എഴുതിയിരിക്കുന്നു. ടീച്ചറുമായി ആത്മബന്ധം സൂക്ഷിക്കുന്നയാളാണ് വിജയച്ചേച്ചി. ടീച്ചറുടെ ആവശ്യം നിറവേറ്റുന്നതിനായി പൂർവവിദ്യാർഥികൾക്ക് എന്താണ് ചെയ്യാൻ പറ്റുക എന്നാലോചിക്കണം. വിജയച്ചേച്ചി ഓരോരുത്തരെയും വിളിച്ച് ഇക്കാര്യം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം നമുക്കെല്ലാവർക്കും ഒന്നിച്ചിരുന്ന് തീരുമാനമുണ്ടാക്കാം എന്ന് ചേച്ചിയോട് ധാരണയാക്കി. 

പത്തുപന്ത്രണ്ടോളം പേരടങ്ങുന്ന ഒരു മീറ്റിങ്ങായിരുന്നു അത്. പക്ഷേ, ഉള്ളവരെല്ലാം ഡോക്ടർമാരും നഴ്സുമാരുമൊക്കെയായി ഹൈ പ്രൊഫൈലുള്ളവരായിരുന്നു. എം.വി പിള്ളയുടെ ഭാര്യ പദ്മജ വിമൻസ് കോളേജിലാണ് പഠിച്ചത്. അവരുടെ വീട്ടിലായിരുന്നു ഞങ്ങൾ മീറ്റിങ് കൂടിയത്. ഇവിടെ നിന്നും പണം പിരിച്ചിട്ട് എന്താണ് കോളേജിനുവേണ്ടി ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. കെട്ടിടം മോടി പിടിപ്പിക്കുകയാണോ, ലൈബ്രറി വിശാലമാക്കുകയാണോ, അങ്ങനെ ഓരോന്നും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ സാന്ദർഭികമായി വിജയച്ചേച്ചി സുഗതകുമാരിയെക്കുറിച്ച് പറഞ്ഞു. തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രോഗമുക്തി നേടുകയും എന്നാൽ, തിരികെ സ്വീകരിക്കാൻ ആരും തയ്യാറാവാത്തതുമായ സ്ത്രീകളെയും അവരുടെ കുട്ടികളെയും സംരക്ഷിക്കാനും അവർക്ക് അഭയം നൽകാനുമായി സുഗതകുമാരി ഒരു 'അഭയ' കെട്ടിപ്പടുക്കുന്ന കാര്യം വിജയച്ചേച്ചി പറഞ്ഞു. അഭയയ്ക്കുവേണ്ടിയും നമ്മളാലാവുന്നത് നൽകണം എന്ന് വിജയച്ചേച്ചി പറഞ്ഞതോടെ എല്ലാവരും ആ ആവശ്യത്തെ പിന്താങ്ങി. വിമല എന്നു ഞങ്ങൾ വിളിക്കുന്ന ഡോ. സുബ്ബലക്ഷ്മി വിനായകം ഇക്കാര്യത്തിന് മുൻകൈയെടുത്തിട്ട് പറഞ്ഞു, അഭയയ്ക്കുവേണ്ടി നമുക്ക് സാധ്യമായതെല്ലാം ചെയ്യണം. അതോടെ ഞങ്ങളുടെ മുൻഗണന മുഴുവൻ അഭയയ്ക്കുവേണ്ടി പ്രവർത്തിക്കുക എന്നതായി. 

Content Highlights: The origin story of the 'Shanthi' organization formed to support Abhaya., Sugathakumari's unwavering commitment to secular humanitarian aid., The role of the diaspora in supporting Kerala's social welfare initiatives., The evolution of Malayalam language education in American universities., Personal reflections on Sugathakumari's values and poetic legacy.

Continue reading