എന്ത് വിധിയിത്, വല്ലാത്ത ചതിയിത്...

ടാറിങ് നടത്തിയ റോഡ് വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു

മുക്കം : ഒന്നാംഘട്ട ടാറിങ് പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് ആഴ്ചകൾക്കകം വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചു. മുക്കം പി.സി. ജങ്ഷൻ-വെസ്റ്റ് മാമ്പറ്റ ബൈപ്പാസിൽ കയ്യിട്ടാപൊയിലിലാണ് റോഡിന്റെ മധ്യഭാഗം കുത്തിപ്പൊളിച്ചത്.

കുടിവെള്ളം വിതരണംചെയ്യുന്ന പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്താനാണ് റോഡ് കുത്തിപ്പൊളിച്ചത്.

അഞ്ചരക്കോടി രൂപ ചെലവിൽ വീതികൂട്ടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ നവീകരിക്കുന്ന പാതയിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായിരുന്നു. നവീകരണപ്രവൃത്തിയുടെ ആദ്യപാതി പിന്നിട്ട് ഗതാഗതത്തിന് തുറന്നുകൊടുത്ത റോഡ് ദിവസങ്ങൾക്കകം തകർന്നത് നേരത്തേ വിവാദമായിരുന്നു.

ഇതിനുപിന്നാലെയാണ് വാട്ടർ അതോറിറ്റി റോഡ് കുത്തിപ്പൊളിച്ചത്. വീതികൂട്ടി ടാറിങ് കഴിഞ്ഞ റോഡിൽ മുക്കത്തിനും കുറ്റിപ്പാലയ്ക്കുമിടയിൽ ഒട്ടേറെ സ്ഥലങ്ങളിലാണ് റോഡ് താഴ്ന്നത്.

ഇതുകൂടാതെ കയ്യിട്ടാപൊയിലിനും കുറ്റിപ്പാലയ്ക്കുമിടയിൽ ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് പൊളിഞ്ഞിട്ടുമുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. വർഷങ്ങൾ പഴക്കമുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റിസ്ഥാപിക്കണമെന്ന് അന്നുതന്നെ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് കേൾക്കാതെ ആദ്യഘട്ട ടാറിങ് പ്രവൃത്തി നടത്തുകയായിരുന്നു.

രണ്ടരക്കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ, ഇതിനുമുൻപും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പലതവണ പൊട്ടിയിരുന്നു. പൈപ്പുകൾ മാറ്റിസ്ഥാപിക്കാൻ കുഴിയെടുത്ത ഭാഗങ്ങളിൽ ടാറിങ് താഴ്ന്നുപോയ നിലയിലാണ്. ഇത് ഇരുചക്രവാഹനക്കാർക്ക് ഉൾപ്പെടെ ദുരിതമാകുന്നതിനിടയിലാണ് അപകടം വിളിച്ചുവരുത്തുന്നരീതിയിൽ റോഡി​െൻറ മധ്യഭാഗം വാട്ടർ അതോറിറ്റി കുത്തിപ്പൊളിച്ചത്.