ബസ്‌സ്റ്റാൻഡ് റോഡ് നവീകരണം: 13 മുതൽ നിയന്ത്രണം

കാഞ്ഞിരപ്പള്ളി : ബസ്‌സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി 13 മുതൽ കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. 13 മുതൽ 21 ദിവസത്തേക്ക് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡ് അടച്ചിടും. നിലവിൽ ബസ്‌സ്റ്റാൻഡിൽനിന്ന് ദേശീയപാതയിലേക്ക് ഇറങ്ങുന്ന വഴിയിലൂടെ ഏതാനം ഭാഗത്തേക്കുള്ള ബസുകൾ കയറിയിറങ്ങാൻ അനുവദിച്ചിട്ടുണ്ട്.

ദേശീയപാത 183-ൽനിന്ന് ബസ്‌സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് ബസ്‌സ്റ്റാൻഡ് പ്രവേശന കാവാടം വരെയാണ് നവീകരിക്കുന്നത്.

ദേശീയപാതയിലെ നിയന്ത്രണങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും വ്യാപാരികളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അറിയിച്ചു. പത്രസമ്മേളനത്തിൽ പഞ്ചായത്തംഗങ്ങളായ ജോയ്‌ മുണ്ടാമ്പള്ളി, സബിത തോമസ്, സിൽവി അനിൽ എന്നിവരും പങ്കെടുത്തു.

നിയന്ത്രണങ്ങൾ ഇങ്ങനെ

കോട്ടയം, കുമളി, കട്ടപ്പന, എറണാകുളം, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല.

മുണ്ടക്കയം, എരുമേലി ഭാഗത്തേക്ക് പോകുന്ന ബസുകൾ സിവിൽസ്റ്റേഷന് മുൻവശത്ത് നിർത്തി യാത്രക്കാരെ കയറ്റണം.

കോട്ടയം, ചങ്ങനാശ്ശേരി പോകുന്ന ബസുകൾ മാതൃഭൂമി കാഞ്ഞിരപ്പള്ളി ബ്യുറോ ഓഫീസിന് മുൻപിൽ (എസ്.എം. വസ്ത്രശാലയ്ക്ക് എതിർവശം) നിർത്തി യാത്രക്കാരെ കയറ്റണം.

ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ പോകുന്ന ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാം. ഈ ബസുകൾ നിലവിൽ സ്റ്റാൻഡിൽ നിന്നിറങ്ങാൻ ഉപയോഗിക്കുന്ന വഴിതന്നെ കയറാനും ഉപയോഗിക്കണം.

മിനി സിവിൽസ്റ്റേഷൻ മുതൽ പേട്ടക്കവല വരെയുള്ള ഭാഗത്തെ ഇരുവശങ്ങളിലെയും വാഹന പാർക്കിങ് നിരോധിച്ചു.