കണമല അട്ടിവളവിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നു

പദ്ധതിത്തുക 22-ലക്ഷം
എരുമേലി : കണമല ഇറക്കത്തിലെ അട്ടിവളവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നു. കുത്തനെയുള്ള ഇറക്കവും വളവുമുള്ള ഇവിടെ ക്രാഷ്ബാരിയറുണ്ടെങ്കിലും അപകടമുണ്ടാകുന്ന സാഹചര്യത്തിലാണ് ക്രാഷ്ബാരിയറിന് പുറമേയായി കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കുന്നത്. 25-മീറ്റർ നീളത്തിലും നാല് മീറ്റർ ഉയരത്തിലുമാണ് നിർമാണം.
ജി.എസ്.ടി. ഉൾപ്പെടെ പദ്ധതിത്തുക 22-ലക്ഷം രൂപ. നിർമാണം പൂർത്തിയാകുന്ന സംരക്ഷണഭിത്തിയുടെ റോഡ് നിരപ്പിൽനിന്നും ക്രാഷ് ബാരിയറിന്റെ ഉയരംവരെ പാരപ്പെറ്റും നിർമിക്കും.
എരുത്വാപ്പുഴ മുതൽ കണമല വരെ രണ്ടുകിലോമീറ്ററോളം കുത്തനെയുള്ള ഇറക്കവും മറുവശം കാണാനാവാത്ത വളവുകളാണ്. പാത നവീകരിച്ച് ക്രാഷ്ബാരിയർ സ്ഥാപിച്ചതിലൂടെ അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായകമായെങ്കിലും വീണ്ടും അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യം. കഴിഞ്ഞ മൂന്ന് വർഷങ്ങളായി തീർഥാടനകാലത്ത് കണമല ഇറക്കത്തിലും അട്ടിവളവിലുമായി തീർഥാടക വാഹനങ്ങൾ ക്രാഷ്ബാരിയർ തകർത്ത് അപകടങ്ങളുണ്ടായി. വാഹനങ്ങൾ മരങ്ങളിൽത്തട്ടിനിന്നതിനാൽ കുഴിയിലേക്ക് മറിയാതെ വൻ അപകടം ഒഴിവാവുകയായിരുന്നു.
അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംരക്ഷണഭിത്തി നിർമാണം. തറ കോൺക്രീറ്റുചെയ്യുന്ന പ്രവൃത്തികൾ വ്യാഴാഴ്ച തുടങ്ങും. ഒക്ടോബർ അവസാന ആഴ്ചയോടെ നിർമാണം പൂർത്തിയാകുമെന്ന് ദേശീയപാതാ വിഭാഗം അധികൃതർ പറഞ്ഞു.
സുരക്ഷാനടപടികൾ
കണമല ഇറക്കത്തിലെ വളവുകളിൽ സോളാർ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കും.
കണമല ഇറക്കത്തിൽ നടന്ന അപകടങ്ങൾ, മരണം, പരിക്കേറ്റവർ തുടങ്ങിയ വിവരങ്ങൾ വിവിധ ഭാഷകളിൽ രേഖപ്പെടുത്തി എരുത്വാപ്പുഴ, കണമല പോയിന്റുകളിൽ സ്ഥാപിക്കും.
എരുമേലി-മുണ്ടക്കയം പാതയിൽ വളവുകളുള്ള ഭാഗത്ത് മധ്യരേഖ വരയ്ക്കും.