വര്‍ഗീയതയെ തോല്‍പ്പിക്കാന്‍ ജനകീയതക്കേ കഴിയൂ; അടിസ്ഥാനഘടകം സാമൂഹികബന്ധങ്ങൾ | പ്രതിഭാഷണം

ദക്ഷിണേന്ത്യന്‍ സംസ്ഥാന രാഷ്ട്രീയത്തെ ഇന്ത്യന്‍ രാഷ്ട്രീയം ഇത്രമേല്‍ കൗതുകപൂര്‍വം ശ്രദ്ധിച്ച മറ്റൊരവസരം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 2023-ലെ കര്‍ണാടക സംസ്ഥാന തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന് അപ്പുറത്തേക്ക് 24-ല്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ എന്ന നിലയ്ക്ക് ഇന്ത്യയെമ്പാടും ഏറെ ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ജീവന്‍മരണ പോരാട്ടമായിരുന്നു. കര്‍ണാടകയില്‍ പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കാനുള്ള പ്രഥമ കക്ഷി കോണ്‍ഗ്രസാണ് എന്ന സ്ഥാനം പോലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നഷ്ടപ്പെടുമോ എന്ന ഭയം ആ പാര്‍ട്ടിക്കുണ്ടായി. ആ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്കുമുണ്ടായി. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം മറ്റു പല സംസ്ഥാനങ്ങളും കൈയിലുണ്ടെങ്കിലും ദക്ഷിണേന്ത്യയിലെ അവരുടെ തുരുത്തായിരുന്നു കര്‍ണാടക.
കര്‍ണാടകം നഷ്ടപ്പെട്ടാല്‍ ബി.ജെ.പി. അടുത്തകാലത്തായി പയറ്റിക്കൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പ് വിജയതന്ത്രം പാളിപ്പോയെന്ന വിലയിരുത്തല്‍ ഉണ്ടാകുമെന്ന് അവരും കരുതി. എന്തായാലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കുമുണ്ടാകില്ലെന്ന് കണക്കുകൂട്ടിയ വിദഗ്ധന്മാരുടെ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ട് വലിയൊരു മുന്നേറ്റമാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ജനങ്ങള്‍ നല്‍കിയത്. ഭരണത്തിനെതിരായ വികാരം വിഭജിച്ചുപോകുന്ന ഒരു വലിയ പ്രശ്‌നം ജനതാദളിന്റെ ശക്തമായ സാന്നിധ്യമുള്ളതുകൊണ്ട് ഉണ്ടായിരുന്നുതാനും.
Content Highlights: Karnataka Election, revival of congress party, Prathibhashanam column by CP John