മരുന്നിന് പിടിതരാത്ത പാര്‍ക്കിൻസൺസ്; കാരണം തിരിച്ചറിഞ്ഞ് ഗവേഷകർ, നിർണായക കണ്ടെത്തൽ

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് ഏറ്റവും ഫലപ്രദമായ മരുന്നാണ് ലെവോഡോപ. ചലനങ്ങളെ സഹായിക്കുന്ന ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ കുറവാണ് അടിസ്ഥാനപരമായി പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ കാരണം. ലെവോഡോപ ഉപയോഗിച്ച് ഡോപ്പമിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി നടത്തുന്നതാണ് പാര്‍ക്കിന്‍സണ്‍സിന്റെ ചികിത്സ.
എന്നാല്‍ സാധാരണ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പോലെ ഈ മരുന്ന് എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കാറില്ല. എന്താണ് ഇതിന് കാരണം എന്നാലോചിച്ച് തലപുകയ്ക്കുകയായിരുന്നു ഇത്രകാലവും ഗവേഷകര്‍. ഇപ്പോഴിതാ അതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് കാനഡയിലെ സൈമണ്‍ ഫ്രെയ്‌സര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍.
Also Read: ഒരുവർഷം 32 ലക്ഷം മരണങ്ങൾ, ഉറക്കക്കുറവ്, ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അർബുദം..; വില്ലനാണ് വിറകടുപ്പ്
എംഇജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാഗ്‌നറ്റോഎന്‍സെഫലോഗ്രാഫി എന്ന അത്യാധുനിക ബ്രെയിന്‍ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്. പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ മസ്തിഷ്‌കം എംഇജി സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് ലെവോഡോപ എന്തുകൊണ്ടാണ് എല്ലാവരിലും ഫലിക്കാത്തതെന്ന് കണ്ടെത്തിയത്.
മരുന്ന് കഴിക്കുന്നതിന് മുമ്പും ശേഷവുമുള്ള മസ്തിഷ്‌ക സിഗ്നലുകള്‍ മാപ്പ് ചെയ്താണ് ഗവേഷകര്‍ ഇതിന്റെ കാരണം കണ്ടെത്തിയത്. ചില സമയങ്ങളില്‍ ഈ മരുന്ന് മസ്തിഷ്‌കത്തിലെ തെറ്റായ സ്ഥലങ്ങളിൽ സജീവമാക്കുകയും അതുവഴി അതിന്റെ ഗുണഫലങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതായാണ് ഗവേഷകര്‍ നിരീക്ഷിച്ചത്. നിര്‍ണായകമായ ഈ കണ്ടെത്തല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ ചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ഓരോ രോഗികള്‍ക്കും അവരുടെ മസ്തിഷ്‌കത്തിലെ ശരിയായ ഭാഗത്തെ ലക്ഷ്യം വെക്കുന്ന പ്രത്യേക മരുന്നുകള്‍ നല്‍കുന്ന തരത്തില്‍ വ്യക്തിഗത ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിലേക്ക് ഈ കണ്ടെത്തല്‍ വഴിതുറക്കും.
Also Read: വേദനയൊന്നുമില്ല, പക്ഷേ...; 30 കഴിഞ്ഞവരുടെ കാൽമുട്ടുകൾക്ക് സാരമായ പ്രശ്‌നമെന്ന് പഠനം; കാരണം ഇവയെല്ലാം
പിയര്‍-റിവ്യൂഡ് മെഡിക്കല്‍ ജേണലായ മൂവ്‌മെന്റ് ഡിസോഡേഴ്‌സിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. സൈമണ്‍ ഫ്രെയ്‌സര്‍ സര്‍വകലാശാലയിലെ ബയോമെഡിക്കല്‍ ഫിസിയോളജി ആന്‍ഡ് കെനീസിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അലക്‌സ് ഐ. വീസ്മാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് കനേഡിയന്‍ സര്‍വകലാശാല പഠനം നടത്തിയത്. ഗവേഷണത്തിനായി 17 പാര്‍ക്കിന്‍സണ്‍സ് രോഗികളെയാണ് എംഇജി സ്‌കാനിങ്ങിന് വിധേയരാക്കിയത്.
Don't Miss: 'മാസം വെറും 70,000 രൂപ മതി, ഇവിടെ സുഖമായി ജീവിക്കാം, ചെലവുകൾ ഇതെല്ലാം'; ഡൽഹിക്കാരന്റെ പോസ്റ്റ് വൈറൽ
Content Highlights: Brain scan reveals why Parkinson's drugs don't always work: Study