ചോര മണത്ത നാൽപതു കൊല്ലം; കുടുംബ ഡി.എൻ.എ കുടുക്കിയ ഗോൾഡൻ സ്റ്റേറ്റ് കില്ലർ | Sins And sorrows

രാത്രികാലങ്ങളിലാണ് അയാള്‍ പുറത്തിറങ്ങുന്നത്. വീടുകള്‍ കുത്തിത്തുറന്നും ജനാലകള്‍ തകര്‍ത്തും അകത്തു കയറി കാണുന്നതെല്ലാം കൈക്കലാക്കി രക്ഷപ്പെടും. ഒരു സ്‌കീ മാസ്‌ക് ധരിച്ച് കയ്യില്‍ കത്തിയുമായാണ് അയാളുടെ വരവ്. അതുകൊണ്ടുതന്നെ ഇരകളാരും അയാളെ തിരിച്ചറിഞ്ഞില്ല. പതിയെ അയാള്‍ ഇരുട്ടിന്റെ മറവില്‍ ആളുകളെ പിന്തുടര്‍ന്ന് വീടുകളില്‍ കയറി അവരെ ബന്ധനസ്ഥരാക്കി പണവും വിലകൂടിയ വസ്തുക്കളും മോഷ്ടിക്കാന്‍ ആരംഭിച്ചു. എന്നിട്ടും അയാള്‍ക്കുള്ളിലെ കുറ്റവാളിയുടെ ദാഹം അടങ്ങിയില്ല. അയാളുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്ത്രീകളെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. പലരെയും കൊലപ്പെടുത്തി. ജീവിത പങ്കാളിയെയും ഉറ്റവരെയും രക്ഷിക്കാന്‍ ശ്രമിച്ച പല പുരുഷന്‍മാരും അയാളുടെ കൈകളാല്‍ കൊല്ലപ്പെട്ടു. ഇതൊന്നും കൂടാതെ പോലീസിനെയും ബലാത്സംഗത്തിന് ഇരയായവരെയും അയാള്‍ ഫോണില്‍ ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു
സമ്മര്‍ദം താങ്ങാനാവാതെ വന്നപ്പോള്‍ ഇയാളെ തിരഞ്ഞ് പോലീസ് പരക്കം പാഞ്ഞു. സംശയത്തിന്റെ പേരില്‍ പലരേയും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവെങ്കിലും ഒന്നും അയാളിലേക്കെത്തിയില്ല. 'ഈസ്റ്റ് ഏരിയ റേപ്പിസ്റ്റ്' എന്ന പേരിലാണ് അയാള്‍ ആദ്യം അറിയപ്പെട്ടത്. പിന്നീട് 'ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍' എന്ന പേരിലും. 1974 മുതല്‍ 1986 വരെയുള്ള കാലഘട്ടത്തില്‍ കാലിഫോര്‍ണിയയിലെ വിവിധ നഗരങ്ങളിലെ ജനങ്ങളെ വിറപ്പിച്ചുകൊണ്ട് അയാള്‍ നരനായാട്ട് നടത്തി. നിയമ സംവിധാനങ്ങള്‍ക്ക് അയാളെ തൊടാനായില്ല. യാതൊരു തുമ്പും ലഭിക്കാതെ വന്നപ്പോള്‍ കേസ് ഫയല്‍ പോലീസിന് കെട്ടിപ്പൂട്ടി വയ്ക്കേണ്ടി വന്നു. കാലം പോകെ ഇരകളല്ലാത്തവരുടെ മനസ്സില്‍ ഗോള്‍ഡന്‍ സ്റ്റേറ്റ് കില്ലര്‍ വിസ്മൃതിയിലാണ്ടു. എന്നാല്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരിക്കലും പിടിക്കാന്‍ സാധിക്കില്ലെന്ന് കരുതിയ അയാളുടെ മുഖം നിയമത്തിന് മുന്നിലേക്ക് എത്തി, ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ.
Content Highlights: Joseph James DeAngelo, Golden state killer, police investigation, cold case, crime story