സ്വകാര്യദൃശ്യം ഭാര്യയെകാട്ടുമെന്ന് ഭയം, ഭാര്യാസഹോദരിയെ കൊന്നത് ചതിയിൽപ്പെടുത്തി;മൃതദേഹത്തോടും ക്രൂരത

കോഴിക്കോട്: എലത്തൂരിലെ യുവതിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി, ഒന്നിച്ച് ജീവിക്കാനാകില്ലെങ്കിൽ ഒന്നിച്ച് തൂങ്ങിമരിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ സഹോദരി ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം തൂങ്ങിക്കിടക്കുമ്പോഴും കയറിൽനിന്ന് നിലത്തിറക്കിയശേഷവും ബലാത്സംഗത്തിനിരയാക്കിയെന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് കുടുംബവുമൊത്ത് ജീവിക്കുന്നതിനിടെയാണ് ഭാര്യാ സഹോദരിയുമായി ഇയാൾ അടുപ്പത്തിലായത്. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ യുവതിയെ പ്രതി ലൈംഗികമായി ദുരുപയോഗം ചെയ്തുവരികയായിരുന്നു. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങളും യുവതിയുടെ പക്കൽ ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തന്നെ വിവാഹംകഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതി ഒഴിഞ്ഞുമാറി. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഭാര്യയെ കാണിക്കുമോ എന്ന് പ്രതി ഭയപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ക്രൂര കൊലപാതകം ആസൂത്രണം ചെയ്തത്.
'വീട്ടുകാരറിഞ്ഞാൽ പ്രശ്നമാണ്. ഒരുമിച്ച് മുമ്പോട്ട് പോകാൻ പറ്റില്ല. ഒന്നിച്ച് ജീവിക്കാനാകില്ലെങ്കിൽ ഒന്നിച്ച് മരിക്കാം' എന്ന് പറഞ്ഞാണ് യുവതിയെ ഇയാളുടെതന്നെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിൽ എത്തിച്ചത്. രണ്ട് കുരുക്കുകളുണ്ടാക്കി, ആദ്യം യുവതിയുടെ കഴുത്തിൽ കയറിട്ടു. തുടർന്ന് യവതി കയറിനിന്ന സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു.
തൂങ്ങിക്കിടന്ന സമയത്തും കെട്ടഴിച്ച് നിലത്ത് കിടത്തിയശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തു. പിന്നീട് പ്രതി ഭാര്യയെ ഫോണിൽ വിളിച്ചുവരുത്തി സഹോദരി ആത്മഹത്യ ചെയ്തതായി അറിയിക്കുകയായിരുന്നു. പ്രതിയും ഭാര്യയും ചേർന്നാണ് ഇയാളുടെ കാറിൽത്തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. ഇതെല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു.
ആശുപത്രിയിൽവെച്ച് മരണം സ്ഥിരീകരിച്ചു. ആത്മഹത്യ എന്ന നിലയിലായിരുന്നു പോലീസ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, പോസ്റ്റ്മോർട്ടം ചെയ്തതിനു പിന്നാലെ മൃതദേഹത്തിൽ കണ്ട മർദനത്തിന്റെ പാടുകളും മുറിവുകളും സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.
Content Highlights: Elathur Woman's Brutal Murder: Accused Brother-in-Law Arrested, Shocking Details Emerge