‘തെറ്റായ ഒരു വിളി കോടതി വരെ കയറ്റിയേക്കാം’- വിളികളുടെ മനഃശാസ്ത്രം

ഒരാൾ മറ്റൊരാളെ ആന്റി എന്ന് വിളിച്ചതിന് ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു എന്ന വാർത്ത കണ്ടപ്പോഴാണ് സത്യത്തിൽ നമ്മളൊക്കെ ആരെയൊക്കെ എന്തൊക്കെ വിളിക്കുന്നു എന്ന് സത്യത്തിൽ ആലോചിച്ചുപോയത്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പണ്ട് ഒരു മഹാൻ ചോദിച്ചതുപോലെ ഒരു വിളിയിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാനൊന്നും ഇപ്പോൾ പറ്റുകേല. ആരെങ്കിലും കേസുകൊടുത്താൽ പിന്നെ വള്ളിക്കെട്ടാകും. ആന്റിവിളി ഇവിടെയല്ല അങ്ങ് ബ്രിട്ടനിലാണ് പുകിലായത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വിളി എവിടെയായാലും വിളി തന്നെയല്ലേ. നമ്മൾ മറ്റുള്ളവരെ എങ്ങനെയൊക്കെയാണല്ലേ വിളിക്കാറ്.
ഹിസ് എക്‌സലൻസി, യുവർ ഓണർ, മൈ ലോഡ്, ഓണറബിൾ തുടങ്ങിയതരം പ്രത്യേക പ്രിവിലേജ്ഡ് വിളികൾ, സർ, മാഡം തുടങ്ങിയവ വേറെ. എടാ, എടീ, എടോ എന്നതരത്തിൽ വേറെ. ചേട്ടാ, ചേച്ചി, എന്ന മട്ടിൽ മറ്റൊരു തരം. കേരളത്തിൽ അതിഥി തൊഴിലാളികൾ സമൃദ്ധമായി കാണപ്പെട്ടതോടെ സേട്ടാ, സേച്ചി, വിളികളും വ്യാപകം, അച്ഛൻ, അമ്മ, ഉമ്മ, ഉപ്പ, ഡാഡി, മമ്മി, പപ്പ, ചിറ്റപ്പൻ,ചിറ്റമ്മ, വല്യച്ഛൻ, വല്യമ്മ, അമ്മാവൻ, അമ്മായി, അങ്കിൾ, ആന്റി....പേരങ്ങനെ പലതാണ്. ഇതിൽ ആരെ എപ്പോ, എങ്ങനെ എന്തു വിളിക്കണം എന്ന് ആലോചിച്ച് വിളിച്ചില്ലെങ്കിൽ കേസാകുന്ന കാലമാണ്. നമ്മുടെ നാട്ടിൽ ''ആന്റി'' എന്ന് വിളിക്കുന്നത് കേട്ടാൽ സാധാരണയായി ആളുകൾ ചിരിക്കും. ചിലർ സ്‌നേഹത്തോടെ മറുപടി പറയും. ചിലർക്ക് അതൊരു ചെറിയ ''അയ്യോ ഞാൻ ഇത്ര വലുതായോ?''എന്ന ഉള്ളിലൊരു നൊമ്പരം. പക്ഷേ ബ്രിട്ടനിൽ കാര്യം അത്ര ലളിതമല്ല. അവിടെ ''ആന്റി'' എന്ന് വിളിച്ചാൽ കോടതി വരെ പോകും! ഒരു ഘാന വംശജനായ സഹപ്രവർത്തകൻ തമാശയായി ''ആന്റി'' എന്ന് വിളിച്ചപ്പോൾ, ഇന്ത്യൻ വംശജയായ ഒരു നഴ്‌സ് കേസ് കൊടുത്തു. കോടതിയും പറഞ്ഞു; 'തമാശയ്ക്കും ഒരു ലിമിറ്റ് ഉണ്ടേ!' അവസാനം നഷ്ടപരിഹാരം !
നമ്മുടെ ജീവിതത്തിൽ വിളികൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു മനുഷ്യനെ പേരിന്റെ പേരിൽ വിളിക്കുന്നത് ഒരു കാര്യം. ഒരു ബന്ധത്തിന്റെ പേരിൽ വിളിക്കുന്നത് മറ്റൊന്ന്. ഒരു പദവിയുടെ പേരിൽ വിളിക്കുന്നത് വേറൊന്ന്. ''സർ'' എന്ന് വിളിച്ചാൽ അത് ഒരു ഓഫീസ് ആയേക്കാം. ''ചേച്ചി'' എന്ന് വിളിച്ചാൽ ഒരു നാട്ടുവഴി. 'എടാ'' എന്ന് വിളിച്ചാൽ ഒരു ബാല്യകാല സൗഹൃദം. ഇങ്ങനെ ഓരോ വിളിയിലും ഓരോ ഇമോഷണൽ വാല്യു അറ്റാച്ച് ചെയ്തിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിളിച്ചില്ലെങ്കിൽ വിവരമറിയും. ഇനി മറ്റൊരു തരം വിളികളുണ്ട്. അത് ഹൈ പ്രൊഫൈൽ വിളികളാണ്. തെറ്റിക്കാനാർക്കും അവകാശമില്ലാത്തത്. ''Your Excellency', 'My Lord', 'Honourable', 'Sir', 'Madam' -ഇവയെല്ലാം കേൾക്കുമ്പോൾ തന്നെ ആളിന്റെ കസേരയുടെ ഉയരം മനസ്സിലാകും. ഒരു സാധാരണക്കാരൻ ''സർ'' എന്ന് വിളിക്കുമ്പോൾ അതിൽ ഒരു ചെറിയ ബഹുമാനവും ഒരു ചെറിയ ഭയവും അടങ്ങിയിരിക്കും.
Content Highlights: Understanding the emotional and legal weight behind common titles like Aunty, Sir, and Chechi., The risk of misjudging age and status in social interactions., How digital communication (WhatsApp/LinkedIn) has changed the way we address others., Practical tips to avoid legal or social conflicts, such as using 'Excuse me' as a neutral alternative., The importance of names as the safest way to address individuals.