ജില്ലയിൽ ഹോർട്ടികോർപ്പിന്റെ സവാള വിൽപ്പന തുടങ്ങി

കിലോയ്ക്ക് 35 രൂപ നിരക്കിൽ ലഭിക്കും

കല്പറ്റ : കൃഷിവകുപ്പ്, സർക്കാരിന്റെ വിപണി ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോർട്ടികോർപ് മുഖേന ജില്ലയിൽ കുറഞ്ഞനിരക്കിൽ സവാള വിൽപ്പന തുടങ്ങി.

വിപണിയിൽ കിലോഗ്രാമിന് 65.75 രൂപയോളം വില നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഹോർട്ടികോർപ്പിലൂടെ പൊതുജനങ്ങൾക്ക് കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള ലഭ്യമാക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചത്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) സംഭരിച്ച രണ്ടുടൺ സവാളയാണ് ആദ്യഘട്ടത്തിൽ ജില്ലയിൽ വിതരണംചെയ്യുന്നത്. നിലവിൽ രണ്ട് വാഹനങ്ങളിലായാണ് വിൽപ്പന ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ഏഴുവരെ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മൊബൈൽ വാഹനങ്ങളെത്തും.

കൃഷി-ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകളുടെ സംയുക്ത ഇടപെടലിന്റെ ഭാഗമായി 100 ടൺ സവാള അടിയന്തരമായി കേരളത്തിലെത്തിക്കും. ആദ്യഘട്ടത്തിൽ ഓർഡർ നൽകിയ 30 ടണ്ണിൽ 20 ടൺ ഇതിനകം കേരളത്തിലെത്തി. ഇതിൽ 10 ടൺ മലബാർ മേഖലയിലേക്കും 10 ടൺ തെക്കൻ കേരളത്തിലേക്കുമാണ് എത്തിച്ചത്.

30 ടൺ സവാള വ്യാഴാഴ്ച കേരളത്തിലെത്തിക്കും. ശേഷിക്കുന്ന സവാളയ്ക്കായുള്ള ഓർഡർ നടപടികൾ പുരോഗമിക്കുകയാണ്. നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് സവാള സംഭരിച്ച് കേരളത്തിലെത്തിക്കുന്നത്. കളക്ടറേറ്റ് പരിസരത്ത് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ ഹോർട്ടികോർപ് മൊബൈൽ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു.

എ.ഡി.എം. കെ. അജീഷ്, ഹോർട്ടികോർപ് ജില്ലാ മാനേജർ എ.ആർ. ചിത്ര, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ലാൽസുന, ഹോർട്ടികോർപ് അസി. മാനേജർ സിബി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.